അവിനാശി അപകടം: ഡ്രൈവര്‍ക്കെതിരെ മനഃപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് കേസ്, ലൈസന്‍സ് റദ്ദാക്കും

0 286

അവിനാശി അപകടം: ഡ്രൈവര്‍ക്കെതിരെ മനഃപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് കേസ്, ലൈസന്‍സ് റദ്ദാക്കും

തിരുപ്പൂര്‍: അവിനാശിയില്‍ 19 പേരുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തില്‍ കണ്ടെനര്‍ ലോറി ഡ്രൈവര്‍ ഹേമരാജിനെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യക്ക് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഹേമരാജിനെ പൊലീസ് ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ഡ്രൈവിങ്ങിനിടെ ശ്രദ്ധ നഷ്ടപ്പെട്ടതാണ് അപകടത്തിലേക്ക് വഴിവച്ചതെന്നാണ് ഡ്രൈവറുടെ മൊഴി. ഇതേതുടര്‍ന്നാണ് കേസെടുത്തിരിക്കുന്നത്. ഇയാളുടെ ലൈസന്‍സും റദ്ദാക്കും.

ഹേമരാജനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. അശ്രദ്ധമായി വാഹനമോടിച്ചതിന് മനഃപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തത്. അതേസമയം വിശദ പരിശോധനയ്ക്കായി കേരള മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥര്‍ അടക്കം ഉടന്‍ തിരുപ്പൂരിലെത്തും. വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നരയോടെയാണ് തമിഴ്നാട്ടിലെ അവിനാശിയില്‍വെച്ച്‌ കെ.എസ്.ആര്‍.ടി.സി. ബസില്‍ കണ്ടെയ്നര്‍ ഇടിച്ച്‌ വന്‍ദുരന്തമുണ്ടായത്. 18 മലയാളികള്‍ അടക്കം 19 പേരാണ് അപകത്തില്‍ മരിച്ചത്. കൊച്ചി കടവന്ത്രയിലെ കോസ്റ്റ ഷിപ്പിങ്ങ് കമ്ബനിയുടേതാണ് ലോറി. വല്ലാര്‍പാടം ടെര്‍മിനലില്‍ നിന്ന് ടൈല്‍ നിറച്ച കണ്ടെനറുമായി പോകുന്നതിനിടെയാണ് കെഎസ്‌ആര്‍ടിസി ബസുമായി കൂട്ടിയിടിച്ചത്. ഇവരില്‍ ബസിന്റെ ഡ്രൈവര്‍ കം കണ്ടക്ടര്‍മാരായ വി.ആര്‍.ബൈജുവും ഗിരീഷും ഉള്‍പ്പെടുന്നു. അപകടത്തിന് പിന്നാലെ ഒളിവില്‍ പോയ ഹേമരാജിനെ ഈറോഡിലെ പെരുന്തുറയില്‍ നിന്നാണ് തമിഴ്നാട് പോലീസ് അറസ്റ്റ് ചെയ്തത്.