‘100 കോടി പിഴയിട്ടത് നഷ്ടം കണക്കാക്കാതെ, നഗരസഭയുടെ ഭാഗം കേട്ടില്ല’; ഹരിത ട്രൈബ്യൂണൽ ഉത്തരവിനെതിരെ കൊച്ചി മേയർ
കൊച്ചി: ബ്രഹ്മപുരം തീ പിടുത്തവുമായി ബന്ധപ്പെട്ട ദേശീയ ഹരിത ട്രൈബ്യൂണലിന്‍റെ ഉത്തരവിനെതിരെ കൊച്ചി മേയര്‍ എം അനിൽ കുമാർ. കോര്‍പ്പറേഷന്റെ ഭാഗം കേൾക്കാതെയാണ് ദേശീയ ഹരിത ട്രൈബ്യൂണല്‍ ഉത്തരവിറക്കിയതെന്നും നഷ്ടം കണക്കാക്കാതെയാണ് 100 കോടി രൂപ പിഴ വിധിച്ചതെന്നും അനിൽ കുമാർ കുറ്റപ്പെടുത്തി. ഇത് അംഗീകരികാനാവില്ലെന്നും ദേശീയ ഹരിത ട്രൈബ്യൂണലിന്‍റെ ഉത്തരവിനെ ചോദ്യം ചെയ്ത് അപ്പീല്‍ നല്‍കുമെന്നും അനിൽ കുമാർ കൂട്ടിച്ചേര്‍ത്തു. ഹൈക്കോടതിയിൽ കേസ് നിൽക്കുന്നത് പോലും ദേശീയ ഹരിത ട്രൈബ്യൂണല്‍ പരിഗണിച്ചില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.
തീ പിടുത്തത്തില്‍ നഷ്ടം എത്രയാണ് എന്ന് കണക്കാക്കാതെ, എങ്ങിനെ 100 കോടി പിഴ നിശ്ചയിച്ചു എന്നായിരുന്നു കൊച്ചി മേയറുടെ ചോദ്യം. യുഡിഎഫ് കോർപ്പറേഷൻ ഭരിച്ച 2018ൽ ദേശീയ ഹരിത ട്രൈബ്യൂണല്‍ പിഴ വിധിച്ചിരുന്നു. ഹൈക്കോടതിയിൽ പോയി അവർ സ്റ്റേ വാങ്ങുകയായിരുന്നു. കാലങ്ങളായി തുടരുന്ന സിസ്റ്റത്തിന്റെ വീഴ്ചയാണ് ബ്രഹ്മപുരത്തിന്റെ പരാജയം. ഇപ്പോൾ സംഭവിച്ച വീഴ്ചയല്ലെന്നും മേയർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.