പ്ലാസ്റ്റിക്ക് കത്തിച്ചുവെന്നാരോപിച്ച് ടാക്‌സി ഡ്രൈവറുടെ വെടിയേറ്റ് ഗൃഹനാഥന്‍ മരിച്ചു.

0 1,583

പ്ലാസ്റ്റിക്ക് കത്തിച്ചുവെന്നാരോപിച്ച് ടാക്‌സി ഡ്രൈവറുടെ വെടിയേറ്റ് ഗൃഹനാഥന്‍ മരിച്ചു.

ചെറുവത്തൂര്‍: പ്ലാസ്റ്റിക്ക് കത്തിച്ചുവെന്നാരോപിച്ച് ടാക്‌സി ഡ്രൈവറുടെ വെടിയേറ്റ് ഗൃഹനാഥന്‍ മരിച്ചു. പിലിക്കോട് തെരുവിലെ കോരന്റെ മകന്‍ കെ സി സുരേന്ദ്രന്‍ (65) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. അയല്‍വാസിയായ പ്രതി സംഭവത്തിന് ശേഷം ഒളിവില്‍ പോയി.

എയര്‍ഗണില്‍ നിന്നാണ് കഴുത്തിന് വെടിയേറ്റതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അയല്‍വാസിയും ടാക്‌സി ഡ്രൈവറുമായ സനല്‍ (30) ആണ് സുരേന്ദ്രനെ വെടിവെച്ചതെന്ന് ദൃക്‌സാക്ഷികള്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. സനല്‍ നേരത്തേ ഗള്‍ഫിലായിരുന്നു. അടുത്തിടെ നാട്ടിലെത്തി ടാക്‌സി കാര്‍ വാങ്ങി ഓടിക്കുകയാണ്. കൂലിപ്പണിക്കാരനാണ് കൊല്ലപ്പെട്ട സുരേന്ദ്രന്‍.കഴുത്തിന് വെടിയേറ്റ സുരേന്ദ്രന്‍ സ്വന്തം വീട്ട് മുറ്റത്ത് തന്നെ പിടഞ്ഞ് വീണ് മരിക്കുകയായി. സുകുമാരിയാണ് സുരേന്ദ്രന്റെ ഭാര്യ. സുമേഷ്, സുജിത എന്നിവര്‍ മക്കളാണ്.

വിവരമറിഞ്ഞ് ചന്തേര പോലീസും ഉന്നത പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫോറന്‍സിക്ക് വിഭാഗം എത്തിയ ശേഷം മാത്രമേ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പരിയാരം കണ്ണൂര്‍ മെഡിക്കല്‍ കോളജിലേക്ക് പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റുകയുള്ളുവെന്ന് പോലീസ് സൂചിപ്പിച്ചു. ഒളിവില്‍ പോയ പ്രതിയെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി.