‘കാന്താര’ എന്ന സിനിമയുടെ പകർപ്പാവകാശ കേസിൽ പൃഥിരാജിന് ആശ്വാസം. സിനിമയുടെ പകർപ്പാവകാശ കേസിൽ പൃഥിരാജിനെതിരെ കേസ് എടുക്കരുതെന്ന ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് സ്റ്റേ ചെയ്യാൻ സുപ്രിംകോടതി വിസമ്മതിച്ചു. ഇടക്കാല ഉത്തരവിൽ ഇടപെടാൻ ആകില്ലെന്ന് സുപ്രിംകോടതി വ്യക്തമാക്കി. സിനിമയുടെ വിതരണക്കാരൻ എന്ന നിലയ്ക്കായിരുന്നു പൃഥ്വിരാജിനെതിരെ കേസ്.
‘കാന്താര’ എന്ന ഹിറ്റ് കന്നട സിനിമയിലെ ‘വരാഹരൂപം’ ഗാനവുമായി ബന്ധപ്പെട്ട് എതിർകക്ഷിയായ നടൻ പൃഥ്വിരാജിനെതിരായ തുടർ നടപടികൾ ഹൈക്കോടതി നേരത്തെ സ്റ്റേ ചെയ്‍തിരുന്നു. തങ്ങളുടെ സംഗീതം മോഷ്‍ടിച്ചാണ് ചിത്രത്തിൽ ഗാനമൊരുക്കിയതെന്നാരോപിച്ച് പ്രശസ്‍ത മ്യൂസിക് ബാൻഡായ തൈക്കൂടം ബ്രിഡ്‍ജാണ് നിയമനടപടി തുടങ്ങിയിരുന്നത്. പൃഥ്വിരാജ് സുകുമാരൻ ഉൾപ്പെട്ട കമ്പനിക്കായിരുന്നു സിനിമയുടെ കേരളത്തിലെ വിതരണാവകാശം. ഇതാണ് പൃഥ്വിരാജിനെതിരായ നിയമ നടപടികൾക്ക് കാരണം.