ബാബുവുമായി സംസാരിച്ച ശേഷം മാതാവ് കുഴഞ്ഞുവീണു

0 1,454

ചേറാട് മലയില്‍ നിന്നും രക്ഷപ്പെടുത്തിയ ബാബുവുമായി സംസാരിച്ച മാതാവ് കുഴഞ്ഞുവീണു. ഇന്നലെ മുതൽ ബാബുവിനായുള്ള പ്രാർത്ഥനയിലായിരുന്നു അവർ. മകനുള്ള ഭക്ഷണവുമായി ഉറങ്ങാതെ ഇരിക്കുകയായിരുന്നു. വളരെ ധൈര്യപൂർവമായാണ് അവർ ഈ സാഹചര്യത്തെ നേരിട്ടിരുന്നത്.

എന്റെ മകനാണെങ്കിലും മറ്റുള്ളവരുടെ മക്കളാണെങ്കിലും ആരും കയറാൻ പാടില്ല. അവൻ ചെയ്തത് തെറ്റാണെന്ന് എനിക്ക് നന്നായി ബോധ്യമുണ്ട്. പക്ഷെ, എന്തിനാണ് അവൻ അവിടെ കയറാൻ പോയതെന്ന് അറിയില്ല. അവൻ സുഖമായി വരും, രക്ഷപ്പെടുമെന്ന പ്രാർത്ഥന എനിക്കുണ്ട്. നിങ്ങളെല്ലാവരും എന്റെ കൂടെയുണ്ടെന്ന വിശ്വാസവും എനിക്കുണ്ടെന്നും ബാബുവിന്റെ മാതാവ് ഇന്നലെ പറഞ്ഞിരുന്നു.

മലയില്‍ കുടുങ്ങി 46 മണിക്കൂറുകള്‍ക്ക് ശേഷമാണ് ബാബുവിനെ രക്ഷപ്പെടുത്തിയത്. സുരക്ഷാ ബെല്‍റ്റും ഹെല്‍മെറ്റ് ധരിപ്പിച്ചതിനു ശേഷം കയറില്‍ കെട്ടിയായിരുന്നു രക്ഷാപ്രവര്‍‌ത്തനം. 400 മീറ്ററോളമാണ് ഇത്തരത്തില്‍ കയറിലൂടെ ഉയര്‍ത്തിയത്.

തിങ്കളാഴ്ച രാവിലെയാണ് 3 സുഹൃത്തുക്കൾക്കൊപ്പം ബാബു കൂർമ്പാച്ചി മല കയറിയത്. മല കയറുന്നതിനിടെ ക്ഷീണം തോന്നിയ സുഹൃത്തുക്കൾ ഇടയ്ക്കുവച്ച് വിശ്രമിച്ചെങ്കിലും ബാബു കുറച്ചുകൂടി ഉയരത്തിൽ കയറി. അവിടെനിന്നു കൂട്ടുകാരുടെ അടുത്തേക്കു വരുന്നതിനിടെ കാൽ വഴുതി വീഴുകയായിരുന്നു. പാറയിടുക്കിൽ കുടുങ്ങിയ ബാബുവിന്‍റെ കാലിനു പരിക്കേറ്റിരുന്നു.