അമ്പലമുക്ക് വിനീത കൊലക്കേസ്; പ്രതി പരസ്‌പര വിരുദ്ധ മൊഴികൾ നൽകി അന്വേഷണത്തെ വഴിതെറ്റിക്കാൻ ശ്രമിക്കുന്നു; പൊലീസ്
അമ്പലമുക്ക് വിനീത കൊലക്കേസിൽ അന്വേഷണ സംഘത്തെ തെറ്റിദ്ധരിപ്പിച്ച് പ്രതി രാജേന്ദ്രൻ. അനേഷണത്തോട് സഹകരിക്കുന്നില്ലെന്ന് പൊലീസ് പറഞ്ഞു. വിനീതയുടെ മാലയുടെ ലോക്കറ്റ് തമിഴ് നാട്ടിലെ കാവൽക്കിണറിലുണ്ടെന്ന് രാജേന്ദ്രൻ്റെ മൊഴിയെ തുടർന്ന് പൊലീസ് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. കൊലപാതകത്തിന് ഉപയോഗിച്ച കത്തിയും ഇതേവരെ കണ്ടെത്തിയിട്ടില്ല.എത്ര പരിശോധിച്ചിട്ടും മലയുടെ ലോക്കറ്റ് കണ്ടെത്താനായില്ലെന്ന് സി ഐ വി സജികുമാർ പറഞ്ഞു. പരസ്‌പര വിരുദ്ധ മൊഴികൾ നൽകി അന്വേഷണത്തെ വഴിതെറ്റിക്കാൻ ശ്രമമെന്നും പൊലീസ് വ്യക്തമാക്കി
അന്വേഷണ സംഘത്തെ വട്ടം കറക്കുകയാണ് കൊടുംക്രിമിനലായ രാജേന്ദ്രൻ. അലങ്കാരചെടിക്കടയിലെ ജീവനക്കാരി വിനീതയെ കൊലപ്പെടുത്തി സ്വർണം കവർന്ന ശേഷം രക്ഷപ്പെട്ട രാജേന്ദ്രനെ നാലു ദിവസത്തിനുശേഷമാണ് പിടികൂടിയത്. പിടികൂടുമ്പോഴും കുറ്റസമ്മതം നടത്താൻ പ്രതി തയ്യാറായിരുന്നില്ല. പരസ്പരവിരുദ്ധമായ മൊഴി നൽകിയ പ്രതിയെ വിശദമായ ചോദ്യം ചെയ്തപ്പോഴാണ് കുറ്റസമ്മതം നടത്തുകയും മോഷ്ടിച്ച സ്വർണം അഞ്ചുഗ്രാമത്തിലെ സ്വർണ പണയ സ്ഥാപനത്തിൽ വച്ചതായും പറഞ്ഞത്.
രാജേന്ദ്രനുമായി അഞ്ചുഗ്രാമത്തിലെത്തിയ അന്വേഷണ സംഘം സ്വർണ മാല എടുത്തുവെങ്കിലും അതിൽ ലോക്കറ്റുണ്ടായിരുന്നില്ല. ലോക്കറ്റ് ഒളിവിൽ താമസിച്ച ലോഡ്ജിലുണ്ടെന്ന മൊഴിയുടെ അടിസ്ഥാനത്തിൽ ഇന്നും രാജേന്ദ്രനുമായി പരിശോധന നടത്തി. പക്ഷെ ലോക്കറ്റ് മുറിയിൽ നിന്നും കണ്ടെത്താനായില്ല. കൊലപാതകത്തിനിടെ പ്രതിയുടെ കൈയിൽ മുറിവേറ്റിരുന്നു. ഇതിന് പേരൂർക്കട ആശുപത്രിയിൽ ചികിത്സ തേടിയതിൻെറ ഒപി ടിക്കറ്റ് രാജേന്ദ്രൻ താമസിച്ചിരുന്ന ലോഡ്‌ജ് മുറിയിൽ നിന്നും കണ്ടെത്തി.
അമ്പലമുക്കിലെ ചെടിക്കടയിലെ ജീവനക്കാരി വിനീതയെയാണ് സ്വർണം കൈക്കലാക്കാൻ രാജേന്ദ്രൻ കൊലപ്പെടുത്തിയത്. ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളുള്ള കഴിഞ്ഞ മാസം ആറിന് ഞായറാഴ്ച്ചയായിരുന്നു കൊലപാതകം. പരിസരത്ത് ആരുമുണ്ടായിരുന്നല്ല.സിസിടിവിയുടെ അടക്കം സഹായത്തോടെയാണ് രാജേന്ദ്രനെ പിടികൂടിയത്.കൊലപ്പെടുത്തുമ്പോള്‍ പ്രതി രാജേന്ദ്രൻ ധരിച്ചിരുന്ന ഷർട്ട് ഇന്നലെ കണ്ടെത്തിയിരുന്നു. മുട്ടടയിലെ കുളത്തിൽ ഉപേക്ഷിച്ച ഷർട്ടാണ് മുങ്ങൽ വിദഗ്ദരുടെ സഹായത്തോടെ പൊലീസ് കണ്ടെത്തിയത്.