മന്ത്രിമാരുടെ സ്റ്റാഫുകൾക്ക് പെൻഷൻ നൽകുന്നത് അധിക ബാധ്യത; പൊതുജനത്തിന്റെ പണമാണ് പാഴാക്കുന്നത്, വീണ്ടും സർക്കാരിനെതിരെ ഗവർണർ
സർക്കാരിനെതിരെ വീണ്ടും രൂക്ഷവിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മന്ത്രിമാരുടെ സ്റ്റാഫുകൾക്ക് പെൻഷൻ നൽകുന്നത് അധിക ബാധ്യതയാണ്. പൊതുജനത്തിന്റെ പണമാണ് സർക്കാർ പാഴാക്കുന്നത്. താൻ കേന്ദ്ര മന്ത്രി ആയിരുന്നപ്പോൾ ഉണ്ടായിരുന്നത് 11 സ്റ്റാഫുകൾ മാത്രമാണ്, രാജ്ഭവന്റെ കാര്യത്തിൽ ആരും നിയന്ത്രിക്കാൻ വരേണ്ടെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വ്യക്ഷമാക്കി.
പേഴ്‌സണല്‍ സ്റ്റാഫില്‍ പാര്‍ട്ടി റിക്രൂട്ട്‌മെന്റാണ് നടക്കുന്നതെന്നാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആരോപിക്കുന്നത്. രാജ്ഭവനെ നിയന്ത്രിക്കാന്‍ മറ്റാര്‍ക്കും അധികാരമില്ലെന്നും സൂചിപ്പിച്ചു. രാജ്ഭവനെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് ആഞ്ഞടിച്ച ഗവര്‍ണര്‍ സര്‍ക്കാരിന് അതിന് യാതൊരു അവകാശവുമില്ലെന്നും തനിക്ക് ഉത്തരം പറയാനുള്ള ബാധ്യത രാഷ്ട്രപതിയോട് മാത്രമേയുള്ളൂവെന്നും കൂട്ടിച്ചേര്‍ത്തു.
പ്രതിപക്ഷ നേതാവ് വി ഡി സതീശനുനേരെ കടുത്ത ഭാഷയിലാണ് ഗവര്‍ണര്‍ വിമര്‍ശനം ഉന്നയിച്ചത്. ഒരു പ്രതിപക്ഷ നേതാവ് എങ്ങനെയാണ് പ്രവര്‍ത്തിക്കേണ്ടതെന്ന് അദ്ദേഹം ഉമ്മന്‍ ചാണ്ടിയില്‍ നിന്നും രമേശ് ചെന്നിത്തലയില്‍ നിന്നുമെല്ലാം പഠിക്കണമെന്ന് ഗവര്‍ണര്‍ പറഞ്ഞു. ഗവര്‍ണര്‍ ബാലിശമായി പെരുമാറുന്നുവെന്ന് വിമര്‍ശനം ഉന്നയിച്ച മുന്‍ മന്ത്രി എ കെ ബാലനെകതിരെ അതേ നാണയത്തില്‍ത്തന്നെ ഗവര്‍ണര്‍ തിരിച്ചടിച്ചു. മുന്‍മന്ത്രി ബാലിശമായി പെരുമാരുന്നുവെന്നാണ് ഗവര്‍ണര്‍ പ്രതികരിച്ചത്.