സിങ്കുകണ്ടത്ത് വീണ്ടും കാട്ടാന ആക്രമണം, രണ്ട് പേർക്ക് പരിക്ക്; അട്ടപ്പാടിയിൽ ജീപ്പ് കീഴ്മേൽ മറിച്ചിട്ടു
ഇടുക്കി : അരിക്കൊമ്പനെ പിടികൂടുന്നത് വിലക്കിയ കോടതി ഉത്തരവിനെതിരെ പ്രതിഷേധം ശക്തമാവുന്നതിനിടെ ചിന്നക്കനാല്‍ സിങ്കുകണ്ടത്ത് വീണ്ടും കാട്ടാനയുടെ ആക്രമണം. ഇന്നലെ രാത്രി പത്ത് മണിക്കാണ് കാട്ടാന രണ്ടുപേരെ ആക്രമിച്ചത്. സിങ്കുകണ്ടം സ്വദേശികളായ വത്സനും വിൻസന്റിനും നേരെയാണ് അക്രമം ഉണ്ടായത്. ഒരാളുടെ കാലിനാണ് പരിക്കേറ്റത്. പരിക്ക് ഗുരുതരമല്ല. ഒന്നര ഏക്കറോളം കൃഷിയും ആന നശിപ്പിച്ചു.
അതിനിടെ പാലക്കാട്ട് അട്ടപ്പാടിയിൽ വീണ്ടും കാട്ടാനക്കൂട്ടമിറങ്ങി. വെള്ളമാരി ഊരിന് സമീപത്താണ് ആനക്കൂട്ടമിറങ്ങിത്. എട്ട് ആനകളായിരുന്നു ഉണ്ടായിരുന്നത് സ്വകാര്യ റിസോർട്ടിനുള്ളിലൂടെ ആനകൾ നടക്കുന്ന ദൃശ്യവും പുറത്ത് വന്നു. കഴിഞ്ഞ ദിവസവും പ്രദേശത്ത് കാട്ടാന ഇറങ്ങിയിരുന്നു. അട്ടപ്പാടി ചിണ്ടക്കിയിൽ ഓടിക്കൊണ്ടിരുന്ന ജീപ്പ് കാട്ടാന ആക്രമിച്ചു. ജീപ്പ് കീഴ്മേൽ മറിച്ചിട്ടു. ഡ്രൈവറായ ചന്ദ്രൻ നിസാര പരുക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു.