വയനാട്: എഫ്സിസി സന്യാസി സഭയിൽ നിന്ന് പുറത്താക്കിയതിനെതിരെ സിസ്റ്റർ ലൂസി കളപ്പുര നൽകിയ രണ്ടാമത്തെ അപ്പീലും വത്തിക്കാൻ വീണ്ടും തള്ളി. സന്യാസി സഭയിൽ നിന്ന പുറത്താക്കിയ നടപടി നിർത്തിവെയ്ക്കണമെന്നും തന്റെ ഭാഗം കേൾക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് സിസ്റ്റർ ലൂസി കളപ്പുര നൽകിയ രണ്ടാമത്തെ അപ്പീലാണ് വത്തിക്കാൻ തള്ളിയത്. അപ്പീൽ തള്ളിക്കൊണ്ടുളള മറുപടി ഉത്തരവ് സിസ്റ്റർക്ക് ലഭിച്ചു. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെയുള്ള സമരത്തിൽ പങ്കെടുത്തതോടെയാണ് എഫ്സിസി സന്യാസി സഭയും സിസ്റ്റർ ലൂസിയും തമ്മിലുള്ള പ്രശ്നങ്ങൾ തുടങ്ങിയത്. എറണാകുളത്ത് നടന്ന കന്യാസ്ത്രീകളുടെ സമരത്തിൽ പങ്കെടുത്ത് തിരിച്ചെത്തിയതു മുതൽ സിസ്റ്റർ കോൺവെന്റിൽ പ്രശ്നങ്ങൾ നേരിടുകയായിരുന്നു. അതിനെ തുടർന്ന് പല കാരണങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ട് സിസ്റ്ററെ സഭയിൽ നിന്ന് പുറത്താക്കുകയായിരുന്നു. അതിനെതിരെയാണ് സിസ്റ്റർ ആദ്യം എഫ്സസിസി അധികൃതർക്കും പിന്നീട് വത്തിക്കാനിലേക്കും അപ്പീൽ നൽകിയത്.
അതേസമയം, സിസ്റ്ററെ അവർ താമസിക്കുന്ന മഠത്തിൽ നിന്ന് പുറത്താക്കരുതെന്ന് ആവശ്യപ്പെട്ട് മാനന്തവാടി മുൻസിഫ് കോടതിയിൽ നൽകിയ കേസ് നിലനിൽക്കുന്നുണ്ട്. അതിനാൽ മഠത്തിൽ നിന്ന് സിസ്റ്റർക്ക് ഇറങ്ങേണ്ട സാഹചര്യമുണ്ടാകില്ലെന്നാണ് നിഗമനം.