ഏപ്രില്‍ ഒന്നുമുതല്‍ ഇന്ത്യയ്ക്ക് ‘ശുദ്ധമായ” പെട്രോളും ഡീസലും

0 265

 

 

 

ന്യൂഡല്‍ഹി: ഏപ്രില്‍ ഒന്നുമുതല്‍ ഇന്ത്യയില്‍ ലഭിക്കുക ഏറ്റവും ശുദ്ധമായ പെട്രോളും ഡീസലും. യൂറോപ്യന്‍ രാജ്യങ്ങളിലെ യൂറോ-4 മലിനീകരണ ചട്ടത്തിന് തുല്യമായ ഇന്ത്യന്‍ സ്‌റ്റാന്‍ഡേര്‍ഡായ ഭാരത് സ്‌റ്റേജ് – 4ല്‍ (ബി.എസ്-4) നിന്ന് യൂറോ-6ന് തുല്യമായ ബി.എസ്-6ലേക്കാണ് ഇന്ത്യ ചുവടുവയ്ക്കുന്നത്. ബി.എസ്-4ല്‍ നിന്ന് വെറും മൂന്നുവര്‍ഷം കൊണ്ടാണ് ഇന്ത്യ ബി.എസ്-6ലേക്ക് മാറുന്നത്. ഇത്, റെക്കാഡാണ്.

ബി.എസ്-4ല്‍ നിന്ന് ബി.എസ്-5ലേക്ക് കടക്കാതെ, നേരിട്ടാണ് ഇന്ത്യ ബി.എസ്-6ലേക്ക് മാറുന്നത്. ഇന്ത്യയിലെ ഒട്ടുമിക്ക റിഫൈനറികളും 2019 അവസാനത്തോടെ തന്നെ ബി.എസ്-6 ഇന്ധന ഉത്പാദനത്തിലേക്ക് മാറിയെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സഞ്ജീവ് സിംഗ് പറഞ്ഞു. സള്‍ഫറിന്റെ അളവ് തീരെക്കുറഞ്ഞ പെട്രോളും ഡീസലുമാണ് ഉത്പാദിപ്പിക്കുന്നത്. ബി.എസ്-4ല്‍ 50 പാര്‍ട്‌സ് പെര്‍ മില്യണ്‍ (പി.പി.എം) സള്‍ഫറുണ്ടായിരുന്നത്, ബി.എസ്-6ല്‍ 10 പി.പി.എം ആയി കുറയും. ഇത്, അന്തരീക്ഷ മലിനീകരണം കുറയ്ക്കും.

ബി.എസ്-6നായി റിഫൈനറികള്‍ സജ്ജമാക്കുന്നത് 35,000 കോടി രൂപയാണ് എണ്ണക്കമ്ബനികള്‍ ചെലവാക്കിയത്. ബി.എസ്-6 ഇന്ധനം ലഭ്യമാകുന്നതോടെ, ശുദ്ധിയേറിയ പെട്രോളം ഡീസലും ലഭിക്കുന്ന ചുരുക്കം രാജ്യങ്ങളില്‍ ഒന്നായി ഇന്ത്യ മാറും.

സള്‍ഫറിന്റെ അംശം ഏറ്റവും കുറഞ്ഞ ഇന്ധനമാണ് ബി.എസ്-6. 2018 മുതല്‍ ഡല്‍ഹിയിലും തുടര്‍ന്ന് രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ഹരിയാന എന്നിവിടങ്ങളിലും ബി.എസ്-6 പെട്രോളും ഡീസലും ലഭ്യമാണ്. 2020 ഏപ്രില്‍ ഒന്നുമുതല്‍ രാജ്യവ്യാപകമായി ലഭ്യമാക്കും.