അയ്യപ്പൻ കോവിൽ ശ്രീ ധർമ്മശാസ്താ ക്ഷേത്രം- AYYAPPANKOVIL SREEDHARMASASTHA TEMPLE
AYYAPPAN KOVIL SREE DHARMASASTHA TEMPLE IDUKKI
കേരളത്തിൽ ഇടുക്കി ജില്ലയിൽ ഇടുക്കി ജലാശയത്തിന് അരികിലായി അയ്യപ്പൻ കോവിൽ പഞ്ചായത്തിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. പഴയ ആദി ദ്രാവിഡ സംസ്ക്കാരത്തോട് ബന്ധപ്പെട്ടിരുന്നതുമായ പൈതൃകം ഈ ക്ഷേത്രത്തിനുണ്ടെന്ന് വിശ്വസിക്കുന്നു.
ഐതിഹ്യം
സഹ്യാദ്രിയിൽ പരശുരാമനാൽ പ്രതിഷ്ഠിക്കപ്പെട്ടു എന്ന് വിശ്വസിക്കുന്ന അഞ്ചു ശാസ്താ ക്ഷേത്രങ്ങളിൽ ഒന്നാണിത്. ചില കഥകളിൽ ഈ ക്ഷേത്രം പഞ്ച ശാസ്താ ക്ഷേത്രങ്ങളിൽ ഉൾപ്പെടുത്തിയിട്ടില്ല പകരം കാന്തമല എന്നാണ് കാണുന്നത്. കാന്ത മലയിൽ ശിവ ചൈതന്യമാണ്, ശബരിമലയ്ക്ക് നിലയ്ക്കൽ എന്ന പോലെയാണ് അച്ഛൻ കോവിലിന് കാന്തമല. മറ്റു ചില കഥകളിൽ പഞ്ച ശാസ്താ ക്ഷേത്രങ്ങളിൽ പൊന്നമ്പലമേട് ഉൾപ്പെടുത്തി ഇരിക്കുന്നു, പൊന്നമ്പലമേട് ശബരിമലയുടെ മൂലസ്ഥാനമാണ്. അത് കൊണ്ട് കുളത്തൂപ്പുഴയും, ആര്യങ്കാവും, അച്ഛൻ കോവി ലും , അയ്യപ്പൻ കോവിലും, ശബരിമലയുമാണ് പഞ്ച ശാസ്താ ക്ഷേത്രങ്ങളെന്ന് അനുമാനിക്കാം. ഈ അഞ്ചിടത്തും ശാസ്താവിന്റെ വ്യത്യസ്ത അവസ്ഥകളെ അടിസ്ഥാനമാക്കിയാണ് പരശുരാമൻ പ്രതിഷ്ഠ നടത്തിയിരിക്കുന്നതെന്നാണ് ഐതിഹ്യം. കുളത്തു പുഴയിൽ ബാല്യം, ആര്യങ്കാവിൽ കൗമാരം, അച്ഛൻ കോവിലിൽ ഗൃഹസ്ഥം, അയ്യപ്പൻകോവിലിൽ വാനപ്രസ്ഥം, ശബരിമലയിൽ സന്യാസം.
ചരിത്രം
പതിനേഴാം നൂറ്റാണ്ടിൽ മധുര ഭരിച്ചിരുന്ന തിരുമലനായ്ക്കൻ ഇവിടെ വേട്ടയ്ക്ക് വരുകയും അമ്പലം കാണാൻ ഇടവരുകയും തുടർന്ന് ക്ഷേത്രത്തിനാവശ്യമായ സഹായങ്ങൾ നല്കുകയും ചെയ്തു. ക്ഷേത്രത്തിന്റെ പരിസരങ്ങളിൽ കാണുന്ന ശിലാ ലിഖിതങ്ങൾ ഇതിനുള്ള തെളിവുകളാണ്. ക്ഷേത്രം വകയായി ധാരാളം സ്വത്തുക്കൾ ഉണ്ടായിരുന്നു. അതിൽ പ്രധാനഭാഗം തമിഴ് നാട്ടിലെ ഡിണ്ടികൽ എന്ന സ്ഥലത്തായിരുന്നു. പത്തനംതിട്ട ജില്ലയിൽ ശാസ്താം കണ്ടം (നാറാണം മുഴി പഞ്ചാ യത്തിൽ) എന്നറിയപ്പെടുന്ന പ്രദേശവും അയ്യപ്പൻ കോവില് വക ആയിരുന്നു എന്നും കേൾക്കുന്നുണ്ട്. ഊരാളി, മലയരയൻ, മന്നാൻ എന്നീ ആദിവാസി ഗോത്ര ങ്ങളാണ് ഈ ക്ഷേത്രത്തിന്റെ അവകാശികൾ എന്നാണ് പണ്ട് മുതലേയുള്ള വിശ്വാസം.
ഇപ്പോഴത്തെ സ്ഥിതി
വർഷ കാലത്ത് ഇടുക്കി ജലായശത്തിൽ ജലനിരപ്പ് ഉയരുമ്പോൾ ക്ഷേത്രം ജലത്തിനടിയിലാകുന്നു. വേനലിൽ കരയിലൂടെ സഞ്ചരിച്ച് പടികെട്ട് കയറി ക്ഷേത്രത്തിലെത്താം. എന്നാൽ വർഷകാലത്ത് വള്ളങ്ങളിലാണ് ഭക്തർ ക്ഷേത്ര ത്തിനടുത്ത് അർച്ചനയ്ക്കായി എത്തുന്നത്. റിസർവോയറിൽ ജലം നിറയ്ക്കാൻ തുടങ്ങിയപ്പോൾ (1975ൽ) കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ക്ഷേത്രം പൊളിച്ച് മാറ്റി അടുത്ത് തന്നെയുള്ള തൊപ്പിപ്പാള എന്ന സ്ഥലത്ത് സ്ഥാപിക്കുകയും ചെയ്തു. ഇത് ഊരാളി, മന്നാൻ സമുദായങ്ങളുടെ എതിർപ്പിന് ഇടയാക്കി. തുടർന്ന് 2001ൽ ചില സംഘടനകളുടെ നേതൃത്വത്തിൽ അയ്യപ്പൻ കോവിലിൽ ക്ഷേത്രം പുനർ നിർമ്മിച്ചു. ഇതിനെതിരേ ബോർഡ് നിയമ നടപടി സ്വീകരിക്കുകയും കേസ് കട്ടപ്പന സബ് കോടതിയിൽ എത്തുകയും ചെയ്തു. എന്നാൽ തൽക്കാലം ക്ഷേത്രത്തിന്റെ ഇപ്പോഴത്തെ സ്ഥിതി തുടരാൻ കേരള ഹൈക്കോടതി അനുവദിച്ചു. സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളിൽ നിന്ന് ധാരാളം ഭക്തജനങ്ങളിപ്പോൾ ക്ഷേത്രത്തിൽ എത്തി ച്ചേരുന്നുണ്ട്. പുരാതന ക്ഷേത്രത്തിൽ നിന്ന് അയ്യപ്പ സാന്നിധ്യം മാറ്റാനാ യിട്ടില്ലെന്ന് വിശ്വാസികൾ പറയുന്നു. അയ്യപ്പൻ കോവിൽ ജലാശയത്തിനു കുറുകെ തൂക്കു പാലം നിർമ്മിച്ചതോടെ നിരവധി വിനോദസഞ്ചാരികളും ഇവിടെ എത്തുന്നുണ്ട്