‘ഭക്ഷണത്തെക്കാളും ബാബുവിന് ആവശ്യം വെള്ളമായിരുന്നു, സേന എത്തിയില്ലായിരുന്നുവെങ്കിൽ അവൻ താഴേക്ക് ഊർന്നിറങ്ങാൻ ശ്രമിക്കുമായിരുന്നു’; ഉമ്മ റഷീദ മാധ്യമങ്ങളോട്
മലമ്പുഴ ചെറാട് മലയിലെ ഗുഹയിൽ അകപ്പെട്ടതിനെ കുറിച്ച് ഉമ്മയോട് വിശദമായി സംസാരിച്ച് ബാബു. ഗുഹയിൽ പകൽ സമയത്ത് ചൂട് അസഹനീയമായിരുന്നുവെന്ന് ബാബു പറഞ്ഞതായി ഉമ്മ റഷീദ മാധ്യമങ്ങളോട് പറഞ്ഞു. സേന എത്തിയില്ലായിരുന്നുവെങ്കിൽ ഇറങ്ങാൻ ശ്രമിക്കുമായിരുന്നെന്നും അങ്ങനെയെങ്കിൽ തന്നെ വീട്ടുകാർക്ക് കിട്ടില്ലായിരുന്നുവെന്നും ബാബു പറഞ്ഞു. ( babu mother about babu trekking )
‘കുട്ടികൾ പറഞ്ഞത് കൊണ്ടാണ് മലയിൽ കയറിയത്. അവർ തിരിച്ചിറങ്ങിയെങ്കിലും താൻ മുകളിൽ കയറി. തിരിച്ചിറങ്ങുമ്പോൾ കല്ലിൽ തട്ടി ഗുഹയിൽ പെട്ടു. കാലിന് പരുക്കേറ്റത് വഴുതി വീണപ്പോഴാണ്’- ബാബു ഉമ്മയോട് പറഞ്ഞതിങ്ങനെ.
ഗുഹയിൽ പകൽ ചൂട് അസഹനീയമായിരുന്നു. പുറത്താണെങ്കിൽ തണുപ്പും. ഭക്ഷണത്തെക്കാളും ബാബുവിന് ആവശ്യം വെള്ളമായിരുന്നുവെന്ന് ഉമ്മ പറയുന്നു. താഴേ നടക്കുന്നതെല്ലാം ബാബു കാണുന്നുണ്ടായിരുന്നു. സേന എത്തിയിരുന്നില്ലെങ്കിൽ ഇറങ്ങാൻ ശ്രമിക്കുമായിരുന്നെന്ന് ബാബു പറഞ്ഞതായും അമ്മ റഷീദ പറഞ്ഞു. രക്ഷാപ്രവർത്തനം നടന്ന അവസാന ദിവസം ഗുഹയിൽ നിന്ന് താഴേക്ക് ഊർന്നിറങ്ങാൻ ശ്രമിച്ചിരുന്നു. ഒരു പക്ഷെ തന്നെ വീട്ടുകാർക്ക് കിട്ടില്ലായിരുന്നുവെന്നും ബാബു പറഞ്ഞു.