മദ്യവില്‍പനയ്ക്ക് ഓൺലൈൻ ക്യൂ സംവിധാനം ഏർപ്പെടുത്താൻ ബവ്റിജസ് കോർപ്പറേഷൻ
തിരുവനന്തപുരം∙മദ്യശാലകൾ തുറക്കുമ്പോൾ തിരക്ക് നിയന്ത്രിക്കാൻ ഓൺലൈൻ ക്യൂ സംവിധാനം ഏർപ്പെടുത്താൻ ബവ്റിജസ് കോർപ്പറേഷൻ തയാറെടുക്കുന്നു. ഓൺലൈൻ ക്യൂ സംവിധാനം നടപ്പിലാക്കാൻ പൊലീസിന്റെയും സ്റ്റാർട്ടപ്പ് കമ്പനികളുടെയും സഹായം തേടിയതായി ബവ്റിജസ് കോര്‍പ്പറേഷൻ അധികൃതർ പറഞ്ഞു.
വെർച്വൽ ക്യൂ സംവിധാനം വിജയകരമായി നടപ്പിലാക്കിയ അനുഭവ സമ്പത്തുള്ളത്തിനാലാണ് പൊലീസിന്റെ സഹായം തേടിയത്. വെർച്വൽ ക്യൂവുമായി ബന്ധപ്പെട്ട് ആപ്ലിക്കേഷനുകൾ തയാറാക്കിയിട്ടുള്ള സ്റ്റാർട്ട് അപ്പുകളിൽനിന്നാണ് സ്റ്റാർട്ട്അപ് മിഷൻ വഴി അപേക്ഷ ക്ഷണിച്ചത്.
‘ തിരക്ക് ഒഴിവാക്കാൻ പല വഴികളും ആലോചിക്കുന്നുണ്ടെന്നും അതിലൊന്നാണ് ഓൺലൈൻ സംവിധാനമെന്നും ബവ്കോ എംഡി സ്പർജൻ കുമാർ പറഞ്ഞു. മദ്യശാലകൾ തുറന്നാൽ വലിയ തിരക്ക് ഉണ്ടാകാനിടയുണ്ട്. അതൊഴിവാക്കാനാണ് ഓൺലൈൻ അടക്കമുള്ള മാര്‍ഗങ്ങൾ തേടുന്നത്. സർക്കാരിന്റെ നിർദേശമനുസരിച്ചായിരിക്കും അന്തിമ തീരുമാനമെടുക്കുന്നത്.
മദ്യം വാങ്ങാനുള്ള ടോക്കണുകൾ മൊബൈൽ ആപ്ലിക്കേഷനിലൂടെ വിതരണം ചെയ്യാനാണ് ആലോചിക്കുന്നത്. ഇതിനായി വിവിധ സമയങ്ങൾ മുൻകൂട്ടി നിശ്ചയിച്ചു നൽകും. ടോക്കണിലെ ക്യൂആർ കോഡ് ബവ്റിജസ് ഷോപ്പിൽ സ്കാൻ ചെയ്തശേഷം മദ്യം നൽകും.
നിശ്ചിത അളവ് മദ്യം മാത്രമേ വാങ്ങാൻ സാധിക്കൂ. മൊബൈൽ നമ്പർ ഉപയോഗിച്ച് ആപ്ലിക്കേഷനിൽ റജിസ്റ്റർ ചെയ്താൽ അടുത്തുള്ള ഷോപ്പുകളും തിരക്കു കുറഞ്ഞ ഷോപ്പുകളും തിരഞ്ഞെടുക്കാൻ സൗകര്യമുണ്ടാകും. സ്മാർട്ട് ഫോണില്ലാത്തവർക്ക് എസ്എംഎസ് സംവിധാനത്തിലൂടെ മദ്യം നൽകുന്നതിനുള്ള സൗകര്യം ഏർപ്പെടുത്താനും ആലോചനയുണ്ട്.
267 ഷോപ്പുകളാണ് ബവ്കോയ്ക്കുള്ളത്. ഒരു ദിവസം ശരാശരി 7 ലക്ഷം പേരാണ് ബവ്കോ ഷോപ്പുകളിലെത്തുന്നത്. തിരക്കുള്ള ദിവസങ്ങളിൽ ഇത് 10.5 ലക്ഷം വരെയെത്തും. ഒരുദിവസം ശരാശരി 40 കോടിരൂപയുടെ കച്ചവടമാണ് നടക്കുന്നത്