കാവി ഷാളിനെ എതിർത്ത് നീല ഷാൾ; ഹിജാബിനെ പിന്തുണച്ച് ദളിത് വിദ്യാർത്ഥി സംഘടനകൾ രംഗത്ത്
കർണാടകയിലെ ഹിജാബ് വിവാദം ചൂടുപിടിക്കുന്നു. ഹിജാബ് നിരോധിച്ച നിലപാടിനെതിരെ ദളിത് വിദ്യാർത്ഥി സംഘടനകൾ രംഗത്തെത്തി. ഹിജാബിനെതിരെ കാവി ഷാളണിഞ്ഞ് പ്രതിഷേധം നടത്തിയ സംഘപരിവാർ വിദ്യാർത്ഥി സംഘടനകളെ നീല ഷാളണിഞ്ഞാണ് ഇവർ പ്രതിരോധിച്ചത്. ജയ് ഭീം മുദ്രാവാക്യവും ഇവർ മുഴക്കി. സംഭവത്തിന്റെ ചിത്രങ്ങളും വിഡിയോയും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്കർണാടകയിലെ ചിക്കമംഗളൂർ സർക്കാർ കോളജിലാണ് സംഭവം നടന്നത്. നീല ഷാളണിഞ്ഞെത്തിയ ദളിത് സംഘടനാ പ്രവർത്തകർ എബിവിപി പ്രവർത്തകർക്ക് മുന്നിൽ നിന്നാണ് മുദ്രാവാക്യം മുഴക്കിയത്. ഇരു സംഘങ്ങൾക്കുമിടയിൽ ചെറിയ തോതിൽ സംഘർഷമുണ്ടായെന്നും സൂചനയുണ്ട്.കർണാടകയിൽ ഹിജാബ് വിവാദം കത്തിപ്പടരുകയാണ്. ഹിജാബ് ധരിച്ചെത്തുന്നവർക്ക് കോളജിനുള്ളിൽ പ്രവേശിക്കാൻ വിലക്കില്ലെന്നും എന്നാൽ ഇവർക്കായി ക്ലാസെടുക്കാനാവില്ലെന്നും മറ്റൊരു ക്ലാസ് മുറിയിൽ ഇരിക്കണമെന്നുമാണ് ഉഡുപ്പിയിലെ ജൂനിയർ പിയു കോളജ് നിലപാട് എടുത്തത്. വിദ്യാർത്ഥിനികൾ കോളജ് ഗെയ്റ്റിന് മുന്നിൽ കൂട്ടം കൂടാതിരിക്കാനാണ് തങ്ങൾ ഇത്തരത്തിൽ ഒരു തീരുമാനമെടുത്തതെന്നാണ് കോളജ് അധികൃതരുടെ വാദം.