എടപ്പാള്‍: മലപ്പുറം എടപ്പാളിലെ ബെവ്കോ ഔട്ട്ലെറ്റ് ജീവനക്കാരിൽ നിന്ന് വിജിലൻസ് 18,600 രൂപ കൈക്കൂലി പിടികൂടി. സ്വകാര്യ മദ്യ ബ്രാൻഡുകൾ നൽകിയ പണമെന്ന് ജീവനക്കാരൻ മൊഴി നൽകി. ഗോഡൗണിൽ വച്ച ബാഗിൽ കമ്പനികളുടെ രഹസ്യ കോഡ് സഹിതം വെവ്വേറെയായി ചുരുട്ടി വച്ച നിലയിലായിരുന്നു നോട്ടുകൾ. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് കൈക്കൂലിപ്പണവുമായി ജീവനക്കാരന്‍ പിടിയിലായത്.
സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ ഉത്പാദിപ്പിക്കുന്ന മദ്യം സ്റ്റോക്കില്ലെന്ന് പറഞ്ഞ് സ്വകാര്യ മദ്യ ബ്രാന്‍ഡുകളെ പ്രൊമോട്ട് ചെയ്യാനാണ് കൈക്കൂലിയെന്നാണ് പിടിയിലായ ജീവനക്കാരന്‍റെ മൊഴി. എട്ട് ജീവനക്കാർക്ക് വീതിച്ചെടുക്കാനുള്ള തുകയെന്നും മൊഴിയിൽ പറയുന്നു.