ബസ് ചാർജ് വർധന; പ്രഖ്യാപനം ഇന്നുണ്ടായേക്കും
തിരുവനന്തപുരം: സംസ്ഥാനത്തു ബസ് ചാർജ് വർധന ഉടൻ നടപ്പിലായേക്കും. പുതുക്കിയ നിരക്കിന്റെ കാര്യത്തിൽ ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനമെടുക്കുമെന്നാണ് സൂചന. മിനിമം ചാർജ് പത്ത് രൂപയാക്കി വർധിപ്പിക്കാനാണ് ധാരണ. വിദ്യാർഥികളുടെ കൺസഷനും വർധിപ്പിക്കും.
വിദേശത്തു ചികിത്സയിലായിരുന്ന മുഖ്യമന്ത്രി പിണറായി വിജയൻ തിരികെ എത്തിയതിനു ശേഷം ബസ് ചാർജ് വർധന നടപ്പിലാക്കുമെന്നു ഗതാഗത മന്ത്രി ആന്റണി രാജു നേരത്തെ പറഞ്ഞിരുന്നത്. സ്വകാര്യ ബസ് ഉടമകളുമായി നടത്തിയ ചർച്ചയിലാണ് മന്ത്രി ഇക്കാര്യത്തിൽ ഉറപ്പ് നൽകിയിരുന്നത്. മിനിമം ചാർജ് എട്ട് രൂപയിൽനിന്നു പത്തു രൂപയാക്കി വർധിപ്പിക്കും.
കിലോമീറ്ററിനു 90 പൈസ എന്ന നിരക്ക് ഒരു രൂപയാക്കും. രാത്രിയാത്രയ്ക്കു മിനിമം നിരക്ക് 14 രൂപയാക്കും. രാത്രി എട്ടിനും പുലർച്ചെ അഞ്ചിനുമിടയിൽ സഞ്ചരിക്കുന്നവർക്കാണ് അധിക നിരക്ക് നൽകേണ്ടി വരിക. വിദ്യാർഥികളുടെ കൺസഷൻ രണ്ട് രൂപയിൽനിന്ന് അഞ്ച് രൂപയാക്കാനാണ് നീക്കം.
ബിപിഎൽ വിദ്യാർഥികൾക്കു സൗജന്യ യാത്ര അനുവദിക്കുന്നതും പരിഗണിക്കുന്നുണ്ട്. ജസ്റ്റീസ് രാമചന്ദ്രൻ കമ്മിറ്റിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് നിരക്ക് വർധന നടപ്പിലാക്കുന്നത്.