തളിപ്പറമ്പ്: സ്വപ്നക്കും വിജേഷ് പിള്ളക്കുമെതിരെ പരാതി നൽകിയ സി.പി.എം. തളിപ്പറമ്പ് ഏരിയാ സെക്രട്ടറി കെ.സന്തോഷിൽ നിന്നും തളിപ്പറമ്പ് ഡി.വൈ.എസ്.പി. എം.പി.വിനോദ് മൊഴിയെടുത്തു. ഇന്ന് രാവിലെയാണ് ഡി.വൈ.എസ്.പി ഓഫീസിൽ വെച്ച് മൊഴി രേഖപ്പെടുത്തിയത്.
മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം.സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ മാസ്റ്റർക്കും എതിരെ സ്വപ്ന സുരേഷ് 30 കോടി രൂപയുടെ ആരോപണം ഉന്നയിച്ചിരുന്നു. ഈ ആരോപണം വ്യാജമാണെന്ന് കാട്ടിയാണ് കെ.സന്തോഷ് തളിപ്പറമ്പ് പോലീസിൽ പരാതി നൽകിയത്. സന്തോഷിന്റെ പരാതിയിൽ സ്വപ്നക്കും വിജേഷ് പിള്ളക്കുമെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. പരാതിയിൽ അന്വേഷണത്തിനായി പ്രത്യേക സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.
തന്റെ പരാതിയിൽ ഉറച്ചു നിൽക്കുന്നതായാണ് സന്തോഷ് മൊഴി നൽകിയിരിക്കുന്നത്. പോലീസ് സംഘം വൈകാതെ സ്വപ്നയുടെ മൊഴിയും എടുക്കും.