നടിയെ ആക്രമിച്ച കേസ്; ദിലീപിന്‍റെ ഹരജിയിൽ ഹൈക്കോടതി സർക്കാര്‍ നിലപാട് തേടി

0 919

നടിയെ ആക്രമിച്ച കേസ്; ദിലീപിന്‍റെ ഹരജിയിൽ ഹൈക്കോടതി സർക്കാര്‍ നിലപാട് തേടി

നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ദിലീപിന്‍റെ ഹരജിയിൽ ഹൈക്കോടതി സർക്കാര്‍ നിലപാട് തേടി. വിചാരണ നീട്ടിക്കൊണ്ടു പോകാൻ അന്വഷണസംഘം ശ്രമിക്കുന്നുവെന്ന് ദിലീപ് കോടതിയെ അറിയിച്ചു. ഹരജി അടുത്ത ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.

ബൈജുപൗലോസിന്റെ വ്യക്തിവിരോധമാണ് തുടരന്വേഷണത്തിന് പിന്നിൽ എന്ന് ദിലീപ് പറഞ്ഞു. തന്റെ ബന്ധുക്കളെ പോലും പ്രതികളാക്കിയത് ഇത് കാരണമാണ്. നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാനും വൈകിപ്പിക്കാനും ലക്ഷ്യമിട്ടാണ് തുടരന്വേഷണം. തനിക്കെതിരായ ബാലചന്ദ്രകുമാറിന്റെ ആരോപണങ്ങൾക്ക് പിന്നിൽ ഇദ്ദേഹമാണ്. നെടുമ്പാശേരി സ്റ്റേഷനില്‍ ബാലചന്ദ്രകുമാർ നൽകിയ പരാതി തയ്യാറാക്കിക്കൊടുത്തത് പോലും ബൈജുപൗലോസാണെന്ന് ദിലീപ് പറഞ്ഞു.

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിന് ഇന്ന് രാവിലെ മുൻകൂർ ജാമ്യം ലഭിച്ചിരുന്നു. കര്‍ശന ഉപാധികളോടെയാണ് കോടതി ദിലീപിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. അന്വേഷണ ഉദ്യോഗസ്ഥരുമായി പ്രതികൾ സഹകരിക്കണമെന്നും പാസ്പോർട്ട് കോടതിയെ ഏൽപ്പിക്കണമെന്നും കോടതി നിർദേശിച്ചു. ഹൈക്കോടതി വിധിക്കെതിരെ പ്രോസിക്യൂഷൻ സുപ്രീംകോടതിയെ സമീപിക്കാൻ തീരുമാനിച്ചു.

കെട്ടിച്ചമച്ച ആരോപണങ്ങളെന്ന് വ്യക്തമാക്കി ദിലീപ് നൽകിയ മറുപടി പരിഗണിച്ചായിരുന്നു കോടതിയുടെ വിധി. രാവിലെ 10.26നാണ് കോടതി വിധി പ്രസ്താവം നടത്തിയത്. മുൻകൂർ ജാമ്യാപേക്ഷയിലെ വാദത്തിന് പിന്നാലെ പ്രോസിക്യൂഷൻ രേഖാമൂലം കോടതിയിൽ ചില കാര്യങ്ങൾ എഴുതി നൽകിയിരുന്നു. ഇതിലാണ് ദിലീപടക്കമുളളവർക്കെതിരെ തെളിവുകൾ നിരത്തിയത്. എന്നാല്‍ കോടതി ദിലീപിന്‍റെ വാദങ്ങളെ മുഖവിലക്കെടുത്തുകൊണ്ട് കോടതി വിധിപ്രസ്താവം നടത്തുകയായിരുന്നു. ജസ്റ്റിസ് പി ഗോപിനാഥാണ് വിധി പറഞ്ഞത്.