കോഴിക്കോട്: ഇന്നും ആശ്വാസ ദിനം. കോഴിക്കോട് ജില്ലയിൽ നിപ ആശങ്ക അകലുന്നു. ഇന്ന് പരിശോധിച്ച 49 ഫലങ്ങളും നെഗറ്റീവ് ആയി. ഹൈറിസ്‌ക്ക് കാറ്റഗറിയിൽപ്പെട്ട രണ്ട് പേർക്ക് രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നു. അവസാന രോഗിയുമായി സമ്പർക്കം പുലർത്തിയവരാണ് ഇവർ. എന്നാൽ അവരുടെ പരിശോധന ഫലം നെഗറ്റീവ് ആണ്.
വവ്വാലിന്റെ ആദ്യ സാമ്പിളുകൾ നെഗറ്റീവ് ആണെങ്കിലും വീണ്ടും അത് പരിശോധനയ്‌ക്ക് വിധേയമാക്കാൻ ആണ് തീരുമാനം. വവ്വാലുകളിൽ നിന്നും ശേഖരിച്ച 14 സാമ്പിളുകളും നെഗറ്റീവാണെന്ന് കണ്ടെത്തിയിരുന്നു. ഇവ വീണ്ടും പരിശോധിക്കും. അതേസമയം രോഗലക്ഷണങ്ങൾ കണ്ടെത്തിയ ആരോഗ്യപ്രവർത്തകരെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞദിവസം പുറത്തുവന്ന 71 സാമ്പിളുകളുടെ ഫലവും നെഗറ്റീവാണ്. രോഗ ബാധയെത്തുടർന്ന് ആദ്യം കണ്ടെയ്ൻമെൻറ് സോൺ പ്രഖ്യാപിച്ച വടകര താലൂക്കിലെ 9 പഞ്ചായത്തുകളിലെ നിയന്ത്രണങ്ങളിൽ ഇളവുകൾ അനുവദിച്ചു. ജില്ലയിലെ 1298 സ്‌കൂളുകളിൽ 1.5 ലക്ഷം കുട്ടികൾക്ക് ഓൺലൈൻ ക്ലാസ്സുകൾ നൽകിവരികയാണ്. ഓൺലൈൻ ക്ലാസ്സുകൾ ഫലപ്രദം എന്നാണ് ജില്ലാ അധികൃതരുടെ വിലയിരുത്തൽ. നിലവിൽ ചികിത്സയിൽ ഉള്ള ആരുടെയും നിലയിൽ ആശങ്കയില്ല. പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യാത്ത സാഹചര്യത്തിൽ കണ്ടെയ്ൻമെൻറ് സോണിൽ അടക്കം നിയന്ത്രണങ്ങളിൽ അയവു വരുത്തിയിട്ടുണ്ട്.