നിയന്ത്രണങ്ങളോടെ തിയറ്ററുകൾ തുറക്കാൻ കേന്ദ്ര സർക്കാർ അനുമതി; തീരുമാനമാവാതെ കേരളം

0 332

നിയന്ത്രണങ്ങളോടെ തിയറ്ററുകൾ തുറക്കാൻ കേന്ദ്ര സർക്കാർ അനുമതി; തീരുമാനമാവാതെ കേരളം

അടച്ചിടലിന്റെ 7–ാം മാസം സിനിമ തിയറ്ററുകൾ തുറക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകിയെങ്കിലും കേരളത്തിൽ എന്നു തുറക്കുമെന്ന് തീരുമാനമായില്ല. മാർച്ച് 11 മുതൽ തിയറ്ററുകൾ അടഞ്ഞു കിടക്കുകയാണ്. കുറഞ്ഞ സീറ്റുകളുമായി തിയറ്ററുകൾ തുറക്കുന്നതു നഷ്ടമാകുമോയെന്ന ആശങ്കയ്ക്കു പുറമേ, വിനോദ നികുതി പോലുള്ള അധിക ബാധ്യതകളും തിയറ്റർ ഉടമകളുടെ ചുമലിലുണ്ട്.

ജിഎസ്ടിക്കു പുറമേ സംസ്ഥാനം ഏർപ്പെടുത്തിയ വിനോദ നികുതി പിൻവലിക്കണമെന്ന ചലച്ചിത്ര വ്യവസായ മേഖലയുടെ ആവശ്യത്തോടു സർക്കാർ ഇനിയും അനുകൂല നിലപാടു സ്വീകരിച്ചിട്ടില്ല. നിർമാതാക്കളുടെയും വിതരണക്കാരുടെയും തിയറ്റർ ഉടമകളുടെയും കൂട്ടായ്മയായ കേരള ഫിലിം ചേംബർ ഇതേ ആവശ്യം ഉന്നയിച്ച് ഇന്നലെ മുഖ്യമന്ത്രിക്കു വീണ്ടും നിവേദനം നൽകി. കോവിഡ് പ്രതിസന്ധി മറികടക്കാൻ സംരക്ഷണ പാക്കേജ് ആവശ്യപ്പെട്ടു ചേംബർ മേയ് 6 നു മുഖ്യമന്ത്രിക്കു നിവേദനം നൽകിയെങ്കിലും നടപടിയുണ്ടായിരുന്നില്ല. വൈദ്യുതി ഫിക്സഡ് ചാർജ് ഇളവും വിനോദ നികുതി ഒഴിവാക്കലും ഉൾപ്പെടെയുള്ള ആവശ്യങ്ങളാണു ചേംബർ മുഖ്യമന്ത്രിയുടെ പരിഗണനയ്ക്കു സമർപ്പിച്ചിട്ടുള്ളത്.

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഒക്ടോബർ 15 മുതൽ നിയന്ത്രണങ്ങളോടെ തിയറ്ററുകൾ തുറക്കാനാണു കേന്ദ്ര സർക്കാർ അനുമതി. സാമൂഹിക അകലം പാലിക്കുന്നതിനായി സീറ്റുകളുടെ എണ്ണം കുറയ്ക്കേണ്ടിവരും. എന്നാൽ, നടത്തിപ്പു ചെലവിൽ കുറവുണ്ടാകുകയുമില്ല. വിനോദ നികുതി മൂലം ടിക്കറ്റ് നിരക്കുകളിലും വർധനയുണ്ടാകും. ഫലത്തിൽ, വിനോദ നികുതിയെങ്കിലും ഒഴിവാക്കാതെ തിയറ്ററുകൾ തുറക്കുന്നതു ലാഭകരമാകില്ലെന്നാണ് ആശങ്കം. വിനോദ നികുതി പിൻവലിക്കാതെ പുതിയ സിനിമകൾ റിലീസ് ചെയ്യില്ലെന്നു ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ വ്യക്തമാക്കിയിരുന്നു. അതേസമയം, തിയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക് ഇന്നു യോഗം ചേരും.