ഹെലികോപ്റ്റർ ദൗത്യവും പരാജയം; വനംവകുപ്പ്, ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ക്കു പിന്നാലെ കോസ്റ്റ് ഗാർഡും പിൻവാങ്ങി; കൊക്കയില്‍ വീണ യുവാവിനായുള്ള രക്ഷാപ്രവര്‍ത്തനം പ്രതിസന്ധിയില്‍
മലമ്പുഴ ചെറാട് മലയിലെ കൊക്കയില്‍ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്താനുള്ള കോസ്റ്റ് ഗാർഡിന്റെ നേതൃത്വത്തിലുള്ള ഹെലികോപ്റ്റർ ദൗത്യവും ഫലം കണ്ടില്ല. രക്ഷാപ്രവർത്തനത്തിനായി കൊച്ചിയിൽ നിന്നെത്തിയ കോസ്റ്റ് ഗാർഡ് സംഘം ഹെലികോപ്റ്ററുമായി സ്ഥലത്തെത്തിയെങ്കിലും ഇറക്കാൻ കഴിയാതെ മടങ്ങി. യുവാവിന് ഭക്ഷണം നൽകാനുള്ള സംഘത്തിന്റെ ശ്രമവും വിഫലമായി.
ഭൂമി ശാസ്ത്രപരമായ സങ്കീർണതയും, കാലാവസ്ഥയുമാണ് കോസ്റ്റ് ഗാർഡിന്റെ നേതൃത്വത്തിലുള്ള രക്ഷാപ്രവർത്തനത്തിന് പ്രതികൂലമായത്. ഹെലികോപ്റ്റർ ദൗത്യവും പരാജയപ്പെട്ട സാഹചര്യത്തിൽ ജില്ലാ ഭരണകൂടത്തിന്റെ അഭ്യർത്ഥനപ്രകാരം പർവ്വതാരോഹണം സംഘം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ഏറ്റെടുക്കും. സംഘം കോഴിക്കോട്ടു നിന്നും തിരിച്ചിട്ടുണ്ട്.
ഇന്നലെയാണ് ആര്‍. ബാബു (23) എന്ന യുവാവ് കൊക്കയില്‍ കുടുങ്ങിയത്.ബാബുവും മൂന്ന് സുഹൃത്തുക്കളും ഇന്നലെ ഉച്ചക്കാണ് മല കയറിയത്. ഇതിനിടയിലാണ് ബാബു കാല്‍വഴുതി കൊക്കയിലേക്ക് വീഴുന്നത്. ഒപ്പമുണ്ടായിരുന്ന സഹൃത്തുക്കള്‍ വടിയും മറ്റും ഇട്ട് നല്‍കിയെങ്കിലും രക്ഷിക്കാനായില്ല.തുടര്‍ന്ന് ഇവര്‍ മലയിറങ്ങിയ ശേഷം പൊലീസിനെയും നാട്ടുകാരെയും വിവരമറിയിക്കുകയായിരുന്നു.തുടർന്ന് മൂന്ന് സംഘങ്ങളായി പോയ വനംവകുപ്പ്, ഫോറസ്റ്റ്, ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ ചെങ്കുത്തായ മലയിടുക്കായതിനാൽ അങ്ങോട്ടേക്ക് എത്താൻ സാധിക്കാത്തതിനാൽ തിരിച്ചിറങ്ങുകയായിരുന്നു.
വീഴ്ചയില്‍ ബാബുവിന്റെ കാലിന് പരിക്കേറ്റിട്ടുണ്ട്. കയ്യിലുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ബാബു കുടുങ്ങിക്കിടക്കുന്ന സ്ഥലത്തിന്റെ ഫോട്ടോ അയച്ചുകൊടുത്തിട്ടുണ്ട്. ഇപ്പോള്‍ ഫോണ്‍ ഓഫായ നിലയിലാണ്.രക്ഷാ പ്രവര്‍ത്തകര്‍ക്ക് ഷര്‍ട്ട് വീശി കാണിക്കുകയും ചെയ്തിരുന്നു.
പ്രദേശത്ത് വന്യ ജീവി ശല്യം രൂക്ഷമാണെന്നും നാട്ടുകാര്‍ പറയുന്നു. ചെങ്കുത്തായ മല കയറുന്നത് അപകടമുണ്ടാക്കുമെന്ന് വനം വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മുമ്പും ഇവിടെ കാല്‍വഴുതി വീണ് ആളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.