സിപിഐഎം ബ്രാഞ്ച് സെക്രട്ടറി പി.യു സനൂപിനെ കുത്തി കൊലപെടുത്തിയ കേസ്: നടന്നത് കൂട്ടായ ആക്രമണമാണെന്ന് പ്രതികൾ
സിപിഐഎം ബ്രാഞ്ച് സെക്രട്ടറി പി.യു സനൂപിനെ കുത്തി കൊലപെടുത്തിയ കേസ്: നടന്നത് കൂട്ടായ ആക്രമണമാണെന്ന് പ്രതികൾ
തൃശൂരിൽ സിപിഐഎം ബ്രാഞ്ച് സെക്രട്ടറി പി.യു സനൂപിനെ കുത്തി കൊലപെടുത്തിയ കേസിൽ നടന്നത് കൂട്ടായ ആക്രമണമാണെന്ന് പ്രതികൾ.
തങ്ങളും ആക്രമിച്ചതായി സുജയ് കുമാറും സുനീഷും മൊഴി നൽകി.
നന്ദൻ കുത്തി വീഴ്ത്തിയ സനൂപിന്റെ തലയ്ക്ക് അടിച്ചത് സുജയ് കുമാറാണ്. സുനീഷ് വെട്ടുകത്തി ഉപയോഗിച്ച് ആക്രമിച്ചതായും മൊഴി നൽകിയിട്ടുണ്ട്. ചിറ്റിലങ്ങാട് നന്ദൻ, ശ്രീരാഗ്, സതീഷ്, അഭയരാജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ആക്രമണമെന്നാണ് പരുക്കേറ്റവർ പൊലീസിന് നൽകിയ മൊഴി. ക്രിമിനൽ പശ്ചാത്തലമുള്ള ചിറ്റിലങ്ങാട് നന്ദൻ ഒട്ടേറെ കേസുകളിൽ പ്രതിയാണ്. കൊല്ലപ്പെട്ട സനൂപിന്റെ നെഞ്ചിനും വയറിനും ഇടയിൽ കുത്തേറ്റതിന് പുറമെ തലയ്ക്ക് പിറകിൽ അടിയേറ്റതായും പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തിയിട്ടുണ്ട്.
അതേസമയം, പ്രതികളുമായി ഇന്ന് തെളിവെടുപ്പ് നടക്കും. സുജയ് കുമാർ , സുനീഷ് എന്നിവരെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുക്കും. രണ്ട് പേരെയും ഇന്ന് കോടതിയിൽ ഹാജരാക്കും.