സുഹൃത്തും ബന്ധുവും ഓട്ടോയില്‍ അലഞ്ഞത് മൂന്നര മണിക്കൂര്‍; ചികിത്സ കിട്ടാതെ മലയാളി യുവാവ് മുംബൈയില്‍ കുഴഞ്ഞു വീണ് മരിച്ചു

0 563

സുഹൃത്തും ബന്ധുവും ഓട്ടോയില്‍ അലഞ്ഞത് മൂന്നര മണിക്കൂര്‍; ചികിത്സ കിട്ടാതെ മലയാളി യുവാവ് മുംബൈയില്‍ കുഴഞ്ഞു വീണ് മരിച്ചു

മുംബൈ: കുഴഞ്ഞു വീണ മലയാളി യുവാവിനു ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് ദാരുണാന്ത്യം. സ്വകാര്യ ആശുപത്രിയിലും സര്‍ക്കാര്‍ ആശുപത്രിയിലും എത്തിച്ചിട്ടും സമയത്ത് ചികിത്സ നടത്തിയില്ല. കുഴഞ്ഞു വീണ് അബോധാവസ്ഥയിലായ യുവാവുമായി സുഹൃത്തും ബന്ധുവും ഓട്ടോയില്‍ അലഞ്ഞതു മൂന്നര മണിക്കൂര്‍. അതിനിടെ, മരണം സംഭവിക്കുകയായിരുന്നു.

നയ്ഗാവ് ഈസ്റ്റില്‍ കെട്ടിട നിര്‍മാണ ഉപകരാര്‍ ജോലി ചെയ്തിരുന്ന കാസര്‍കോട് സ്വദേശി സുജിത് കുമാര്‍ (35) ആണ് മരിച്ചത്. കുമ്ബള കോയിപ്പടി കൃഷ്ണ നഗര്‍ സായി നിവാസില്‍ ശ്രീധര കൊറകയുടെ മകനാണ്. കൊറോണ ഭീതി മൂലമാണ് ചികിത്സ നിഷേധിച്ചതെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്.

രാവിലെ സുഹൃത്തും സുജിതിത്തിന്റെ ഭാര്യാ സഹോദരന്‍ സുനില്‍കുമാറിനും ഒപ്പം ജോലിക്ക് പോകാന്‍ ഒരുങ്ങവെ പെട്ടന്നു കുഴഞ്ഞു വീഴുകയായിരുന്നു. സമീപത്തെ ഡോക്ടറെ കാണിച്ചപ്പോള്‍ സ്വകാര്യ ആശുപത്രിയില്‍ ഉടന്‍ എത്തിക്കാന്‍ നിര്‍ദേശിച്ചു. ഓട്ടോയില്‍ ആശുപത്രിക്കു മുന്നില്‍ എത്തിച്ചെങ്കിലും പ്രവേശനം അനുവദിക്കാതിരുന്നതിനെ തുടര്‍ന്നു കാമണ്‍ഗാവിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചു. അവിടെയും‌ ചികിത്സ ലഭിച്ചില്ലെന്നു യുവാക്കള്‍ പറഞ്ഞു.

മോര്‍ച്ചറിയിലേക്കു മാറ്റിയ മൃതദേഹം പിന്നീട് പോസ്റ്റുമോര്‍ട്ടം നടത്തി. അപകട മരണത്തിനു പൊലീസ് കേസെടുത്തു.