സ്വപ്നയുടെ വെളിപ്പെടുത്തൽ: കേന്ദ്രം വേട്ടയാടിയില്ലെന്ന് തെളിഞ്ഞു, മുഖ്യമന്ത്രി പദവി ഒഴിയണം: വി മുരളീധരൻ
ദില്ലി: നയതന്ത്ര സ്വർണക്കടത്ത് കേസിൽ സ്വപ്ന സുരേഷ് നടത്തിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി മാപ്പ് പറഞ്ഞ് പദവി ഒഴിയണമെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ. കേസിൽ കേന്ദ്രസർക്കാർ സംസ്ഥാന സർക്കാരിനെ വേട്ടയാടിയെന്ന ആരോപണം തെറ്റെന്ന് സ്വപ്നയുടെ വെളിപ്പെടുത്തലോടെ വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു.
നയതന്ത്ര സ്വർണക്കടത്ത് കേസിൽ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് സംസ്ഥാനത്തെ വേട്ടയാടുന്നു എന്നായിരുന്നു ആരോപണം. അത് തെറ്റാണെന്ന് സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുകളിലൂടെ തെളിഞ്ഞു. കേന്ദ്രസർക്കാർ യാതൊരു അധികാര ദുർവിനിയോഗവും നടത്തിയിട്ടില്ല. മുഖ്യമന്ത്രിയുടെ ഓഫീസ് പ്രശ്നത്തിൽ ഇടപെട്ടെന്ന ആരോപണം തെളിയിക്കുന്നതാണിതെന്നും അദ്ദേഹം പറഞ്ഞു.
ശിവശങ്കറുമായിട്ട് മാത്രമല്ല രവീന്ദ്രനുമായും ബന്ധമുണ്ടെന്ന് സ്വപ്ന പറഞ്ഞു. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രി മാപ്പ് പറഞ്ഞ് പദവി ഒഴിയണം. മുഖ്യമന്ത്രിയുടെ പ്രേരണയോടെയാണ് എല്ലാം നടന്നത്. സ്വർണക്കടത്ത് കേസിൽ അന്വേഷണം എവിടെയും അവസാനിപ്പിച്ചിട്ടില്ല. കേന്ദ്ര ഏജൻസികൾ കേസ് അന്വേഷിക്കുന്നുണ്ടെന്നും വി മുരളീധരൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഗൾഫ് യാത്ര എന്തിനെന്ന് വെളിപ്പെടുത്തണം. അനുമതി ഇല്ലാതെ പുസ്തകം നടത്തിയ സംഭവത്തിൽ ശിവശങ്കറിനെ സസ്പെന്റ് ചെയ്യണം. ഇല്ലെങ്കിൽ മുഖ്യമന്ത്രിക്കും ഇടപാടിൽ പങ്കുണ്ടെന്നേ പറയൂവെന്നും അദ്ദേഹം പറഞ്ഞു.
കെ റെയിൽ പദ്ധതിക്ക് ലഭിച്ച തത്വത്തിലുള്ള അനുമതി ഭൂമി ഏറ്റെടുക്കാനുള്ള അനുമതി അല്ലെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. സംസ്ഥാന സർക്കാർ സർവേയിൽ നിന്ന് പിന്മാറണം. ഇന്ന് അവതരിപ്പിച്ച അംഗീകരിക്കാൻ കഴിയില്ല. ഭൂമിയിലൊരിടത്തും ഹൈ സ്പീഡ് റെയിൽ ഇല്ലെന്നും കേന്ദ്ര സഹമന്ത്രി പറഞ്ഞു.