മുൻ കേരള രഞ്ജിട്രോഫി താരം എം. സുരേഷ് കുമാറിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
മുൻ കേരള രഞ്ജിട്രോഫി താരം എം. സുരേഷ് കുമാറിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ പബ്ലിക് റിലേഷൻ ഓഫീസറായി ജോലി നോക്കി വരികയായിരുന്നു സുരേഷ്കുമാർ. പഴവീട് ഗൗരീശങ്കരത്തിൽ വീട്ടിൽ വെള്ളിയാഴ്ച വൈകീട്ടാണ് അദ്ദേഹത്തെ തൂങ്ങി മരിച്ച നിലയിൽ കാണപ്പെടുന്നത്. മരണപെടുമ്പോൾ അദ്ദേഹത്തിന് 48 വയസായിരുന്നു.
ഇന്ത്യയുടെ മുൻ അണ്ടർ 19 താരം കൂടിയായിരുന്ന സുരേഷ് കുമാർ ‘ഉമ്രി’ എന്ന വിളിപ്പേരിലാണ് പേരിലാണ് അറിയപ്പെട്ടിരുന്നത്. മികച്ച ഓഫ് സ്പിന്നർ എന്ന് പേരെടുത്ത സുരേഷ് കുമാർ കേരളത്തിനായി ഒട്ടേറെ മത്സരങ്ങളിൽ ബാറ്റു കൊണ്ടും മികച്ച പ്രകടനം നടത്തിയ താരം കൂടിയാണ്.
1990-ൽ രാഹുൽ ദ്രാവിഡിന്റെ നേതൃത്വത്തിൽ ഇറങ്ങിയ ഇന്ത്യയുടെ അണ്ടർ-19 ടീമിൽ അംഗമായിരുന്നു. മുൻ ന്യൂസീലൻഡ് ക്യാപ്റ്റൻ സ്റ്റീഫൻ ഫ്ളെമിങ്ങും ഡിയോൺ നാഷും ഉൾപ്പെട്ട കിവീസ് യുവനിരയ്ക്കെതിരേ യൂത്ത് ടെസ്റ്റും ഏകദിന പരമ്പരയും കളിച്ചിട്ടുള്ള താരം കൂടിയാണ് സുരേഷ് കുമാർ.
72 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽനിന്നായി ഒരു സെഞ്ച്വറിയടക്കം 1657 റൺസും 196 വിക്കറ്റുകളും നേടിയിട്ടുണ്ട്. ഏഴ് അർധ സെഞ്ച്വറികളും 12 തവണ അഞ്ചു വിക്കറ്റ് നേട്ടവും സ്വന്തമാക്കി. 51 ലിസ്റ്റ് എ മത്സരങ്ങളിൽ നിന്ന് 433 റൺസും 52 വിക്കറ്റുകളും സ്വന്തമാക്കി. 1994-95 രഞ്ജി സീസണിൽ തമിഴ്നാടിനെ ആദ്യമായി കീഴടക്കിയ കേരള രഞ്ജി ട്രോഫി ടീമിലെ പ്രധാന താരം കൂടിയായിരുന്നു സുരേഷ്. അന്ന് 12 വിക്കറ്റുകളുമായാണ് സുരേഷ്കുമാർ കേരളത്തെ വിജയത്തിലേക്ക് കൈപിടിച്ച് കയറ്റിയത്