കൊറോണയെ ചെറുക്കാന്‍ ‘തൊണ്ടിമുതല്‍’; സാനിറ്റൈസര്‍ നിര്‍മാണത്തിന് എക്സൈസ് നല്‍കിയത് 5000 ലിറ്റര്‍ സ്പിരിറ്റ്

കൊറോണയെ ചെറുക്കാന്‍ 'തൊണ്ടിമുതല്‍'; സാനിറ്റൈസര്‍ നിര്‍മാണത്തിന് എക്സൈസ് നല്‍കിയത് 5000 ലിറ്റര്‍ സ്പിരിറ്റ്

0 355

കൊറോണയെ ചെറുക്കാന്‍ ‘തൊണ്ടിമുതല്‍’; സാനിറ്റൈസര്‍ നിര്‍മാണത്തിന് എക്സൈസ് നല്‍കിയത് 5000 ലിറ്റര്‍ സ്പിരിറ്റ്

 

തിരുവനന്തപുരം: കൊറോണ ബാധ തടയുന്നതിനുള്ള പ്രധാന അണുനാശിനിയായ സാനിറ്റൈസറിന്റെ ക്ഷാമം മറികടക്കാന്‍ സഹായിക്കുന്നത് എക്‌സൈസിന്റെ കൈവശമുള്ള തൊണ്ടിമുതലായ സ്പിരിറ്റ്. സാനിറ്റൈസര്‍ നിര്‍മാണത്തിനായി വിവിധ കേസുകളിലായി എക്സൈസ് പിടികൂടിയ 4978 ലിറ്റര്‍ സ്പിരിറ്റാണ് കൈമാറിയത്. ഐസൊലേഷന്‍ വാര്‍ഡുകളടക്കം ശുചീകരിക്കാന്‍ സഹായം തേടിയ ആരോഗ്യ വകുപ്പിന് 2568 ലിറ്റര്‍ സ്പിരിറ്റും എക്സൈസ് നല്‍കി.

 

വാണിജ്യാവശ്യങ്ങള്‍ക്കുള്ള ഐസോപ്രൊപ്പനോള്‍, അല്ലെങ്കില്‍ മദ്യം നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന എക്‌സ്ട്രാ ന്യൂട്രല്‍ ആള്‍ക്കഹോളുമാണ് (എത്തനോള്‍) സാനിറ്റൈസറിന്റെ പ്രധാന ചേരുവകള്‍. ഐസോപ്രൊപ്പനോളാണ് പ്രധാനമായി ഉപയോഗിച്ചിരുന്നത്. സംസ്ഥാനത്ത് മൂന്ന് കമ്ബനികള്‍ക്ക് മാത്രമാണ് സാനിറ്റൈസര്‍ നിര്‍മാണത്തിന് ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പിന്റെ അനുമതിയുള്ളത്.

 

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഉപഭോഗം വര്‍ധിച്ചതോടെ ആവശ്യത്തിന് സാനിറ്റൈസറുകള്‍ കിട്ടാതായി. ഐസോപ്രൊപ്പനോള്‍ വിതരണം ചെയ്തിരുന്ന കമ്ബനികള്‍ വില ഇരട്ടിയാക്കി. ആദ്യം സാനിറ്റൈസര്‍ നിര്‍മിച്ച കേരള ഡ്രഗ്‌സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍ ലിമിറ്റഡിന് ലിറ്ററിന് 140 രൂപയ്ക്കാണ് ഐസോപ്രൊപ്പനോള്‍ ലഭിച്ചത്. എന്നാല്‍, വീണ്ടും ആവശ്യപ്പെട്ടപ്പോള്‍ ഒരു ലിറ്ററിന് വില 350 ആയി ഉയര്‍ന്നു. ഇതോടെയാണ് എക്‌സൈസിന്റെ സഹായം തേടിയത്. എക്‌സൈസ് പിടികൂടുന്ന സ്പിരിറ്റ് കോടതി വഴി സാക്ഷ്യപ്പെടുത്തിയ ശേഷം വില്‍ക്കുകയായിരുന്നു പതിവ്. അതിനാല്‍ പഴയതു പോലെ വന്‍ ശേഖരം ഉണ്ടായിരുന്നില്ല.

 

കേരള ഡ്രഗ്‌സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍ ലിമിറ്റഡിന് (കെഎസ്ഡിപി) സാനിറ്റൈസര്‍ നിര്‍മാണത്തിന് സ്പിരിറ്റ് വാങ്ങാന്‍ എക്‌സൈസ് വ്യാഴാഴ്ച അനുമതി നല്‍കി. സംസ്ഥാനത്തെ ഏക സ്പിരിറ്റ് നിര്‍മാണ യൂണിറ്റായ ട്രാവന്‍കൂര്‍ ഷുഗേര്‍സ് ആന്‍ഡ് കെമിക്കല്‍സില്‍ നിന്നുമാണ് സ്പിരിറ്റ് എത്തിക്കുന്നത്. 1.5 ലക്ഷം ലിറ്റര്‍ സ്പിരിറ്റിനുള്ള അനുമതിയാണ് തേടിയത്. ആദ്യപടിയായി 10,000 ലിറ്റര്‍ സ്പിരിറ്റ് എത്തിക്കാന്‍ പെര്‍മിറ്റ് നല്‍കി. ഇതുപയോഗിച്ച്‌ ഉടന്‍തന്നെ സാനിറ്റൈസര്‍ വിപണിയിലെത്തിക്കുമെന്ന് കെഎസ്ഡിപി ചെയര്‍മാന്‍ സിബി ചന്ദ്രബാബു പറഞ്ഞു.