കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ശമ്പളം നൽകാൻ ഉത്തരവാദിത്തമില്ലെന്ന് സർക്കാർ

0 460

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ശമ്പളവിതരണത്തിൽ ഉത്തരവാദിത്തമില്ലെന്ന് സംസ്ഥാന സർക്കാർ. ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് സർക്കാർ നിലപാട് ആവർത്തിച്ചു വ്യക്തമാക്കിയത്.

കാര്യക്ഷമതയില്ലാത്ത കോർപ്പറേഷന് ശമ്പളത്തിനായി പണം നൽകേണ്ട ബാധ്യത സർക്കാരിനില്ല. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ പബ്ലിക് ട്രാൻസ്‌പോർട്ട് കോർപ്പറേഷനുകളിൽ ഏറ്റവും മോശം പ്രകടനാണ് കെ.എസ്.ആർ.ടി.സിയുടേത്. തൊഴിലാളികളുടെ ഭാഗത്തുനിന്ന് ആവശ്യമായ സഹകരണം ലഭിക്കുന്നില്ല. 2017-18 മുതലുള്ള അഞ്ച് വർഷം കെ.എസ്.ആർ.ടി.സിക്ക് 6731 കോടി രൂപ നൽകിയെന്നും സർക്കാർ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.

അതിനിടെ ശമ്പളം കിട്ടാത്തതിൽ പ്രതിഷേധിച്ച് ശമ്പള രഹിത സേവനം 41-ാം ദിവസമെന്ന് ബാഡ്ജ് ധരിച്ച് പ്രതിഷേധിച്ച വനിതാ കണ്ടക്ടറെ സ്ഥലം മാറ്റിയിരുന്നു. വൈക്കം ഡിപ്പോയിലെ കണ്ടക്ടർ അഖില എസ്. നായരെയാണ് പാലാ ഡിപ്പോയിലേക്ക് സ്ഥലംമാറ്റി ഉത്തരവിറക്കിയത്. ജനുവരി 11-നാണ് ശമ്പളം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് അഖില ബാഡ്ജ് ധരിച്ച് ഡ്യൂട്ടിക്ക് എത്തിയത്.