ഹാഥ്റസ് ബലാത്സംഗം: എസ്.പി, ഡി.എസ്.പി, ഇന്‍സ്പെക്ടര്‍ എന്നിവരടക്കം 5 പൊലീസുകാരെ സസ്‍പെന്‍ഡ് ചെയ്തു
ഹാഥ്റസ് ബലാത്സംഗ കൊലപാതക കേസില്‍ പ്രതിഷേധം ശക്തമായതോടെ നടപടികള്‍ക്ക് നിർബന്ധിതമായി യു.പി സർക്കാർ. എസ്.പി, ഡി.എസ്.പി, ഇന്‍സ്പെക്ടര്‍ എന്നിവരടക്കം 5 പൊലീസുകാരെ സസ്‍പെന്‍ഡ് ചെയ്തു. കേസ് ഉടന്‍ സി.ബി.ഐക്ക് വിട്ടേക്കും. ഉമ ഭാരതി അടക്കമുള്ളവർ എതിർത്തതിനാല്‍ പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളെ കാണുന്നതിനുള്ള വിലക്ക് പിന്‍വലിച്ചേക്കും. അതേസമയം മാധ്യമപ്രവർത്തകരുടെയും പെണ്‍കുട്ടിയുടെ സഹോദരന്‍റെയും ഫോണ്‍ സംഭാഷണം സർക്കാർ ചോർത്തുന്നു എന്ന ആരോപണത്തില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്.
ഹാഥ്റസിലെ പെണ്‍കുട്ടിക്ക് നീതി തേടി ശക്തമായ പ്രതിഷേധമാണ് രാജ്യത്ത് തുടരുന്നത്. പ്രതിപക്ഷ പാർട്ടികള്‍ക്കൊപ്പം ദളിത് – വനിത – സാമൂഹ്യസംഘടനകള്‍ കൂടി പ്രതിഷേധിച്ചതോടെ യുപി-കേന്ദ്ര സർക്കാരുകള്‍ കുടുങ്ങിയിരിക്കുകയാണ്. പെണ്‍കുട്ടിയുടെ മൃതദേഹം കുടുബത്തിന് നല്‍കാതെ സംസ്കരിച്ചതും ജനരോഷത്തിനിടയാക്കി.
ഈ സാഹചര്യത്തിലാണ് കേസ് കൈകാര്യം ചെയ്തതിൽ വീഴ്ച വരുത്തിയ പൊലീസുകാർക്കെതിരെ എസ്ഐറ്റി പ്രാഥമിക റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തില്‍ നടപടി എടുത്തത്. എസ്.പി വിക്രാന്ത് വീർ, ഡിഎസ്.പി റാം ഷബ്ദ്, ഇൻസ്പെക്ടർ ദിനേഷ് കുമാർ വർമ, എസ്.ഐ ജയ്‍വീർ സിങ്, ഹെഡ് കോൺസ്റ്റബിൾ മഹേഷ് പാൽ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. കുടുംബത്തെ ഭീഷണിപ്പെടുത്തിയ ജില്ലാ മജിസ്ട്രേറ്റിനെതിരെയും നടപടി വേണമെന്നാണ് നിലവിലുയരുന്ന ആവശ്യം. എസ്.പിയുടെയും ജില്ല മജിസ്ട്രേറ്റിന്‍റെയും ഫോണ്‍ വിവരങ്ങള്‍ പുറത്ത് വിടണമെന്ന് പ്രിയങ്കാ ഗാന്ധി ആവശ്യപ്പെട്ടു.
ഇന്ത്യാടുഡേ റിപ്പോർട്ടർ തനുശ്രീ പാണ്ഡെയുടെയും പെണ്‍കുട്ടിയുടെ സഹോദരന്‍റെയും ഫോണ്‍ സംഭാഷണം സർക്കാർ ചോർത്തിയതിലും പ്രതിഷേധം ശക്തമായിട്ടുണ്ട്. സാമൂഹ്യമാധ്യമങ്ങളില്‍ ഓഡിയോ വന്നത് എങ്ങനെയാണ് എന്നും, ആരുടെ കോളാണ് സർക്കാർ ചോർത്തിയതെന്നും ചാനല്‍ ചോദിച്ചു.
മാധ്യമ പ്രവർത്തകർക്കും രാഷ്ട്രീയ നേതാക്കള്‍ക്കും പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളെ കാണുന്നതിന് ഏർപ്പെടുത്തിയ വിലക്ക് ഉമ ഭാരതി അടക്കമുള്ള ബിജെപിയിലെ ഒരു വിഭാഗം നേതാക്കള്‍ എതിർത്തതിനാല്‍ ഉടന്‍ പിന്‍വലിച്ചേക്കും