ഹാഥ്റസ് പെണ്‍കുട്ടിയുടെ കുടുംബത്തെ ഭീഷണിപ്പെടുത്തിയ സംഭവം: ജില്ലാ മജിസ്ട്രേറ്റ് പ്രവീണ്‍ കുമാര്‍ ലക്സറിന്‍റെ വീടിന് പുറത്ത് മാലിന്യം നിക്ഷേപിച്ച് ഭീം ആര്‍മി പ്രവര്‍ത്തകര്‍
ഹാഥ്റസ് പെണ്‍കുട്ടിയുടെ കുടുംബത്തെ ഭീഷണിപ്പെടുത്തിയ സംഭവം: ജില്ലാ മജിസ്ട്രേറ്റ് പ്രവീണ്‍ കുമാര്‍ ലക്സറിന്‍റെ വീടിന് പുറത്ത് മാലിന്യം നിക്ഷേപിച്ച് ഭീം ആര്‍മി പ്രവര്‍ത്തകര്‍
ഹാഥ്റാസ് ജില്ലാ മജിസ്ട്രേറ്റ് പ്രവീണ്‍ കുമാര്‍ ലക്സറിന്‍റെ വീടിന് പുറത്ത് മാലിന്യം നിക്ഷേപിച്ച് ഭീം ആര്‍മി പ്രവര്‍ത്തകര്‍. വെള്ളിയാഴ്ചയാണ് പ്രവീണ്‍ കുമാര്‍ ലക്സറിന്‍റെ ജയ്പൂരിലെ വസതിക്ക് പുറത്ത് മാലിന്യം നിക്ഷേപിച്ചത്. എന്നാല് മജിസ്ട്രേറ്റും കുടുംബവും ഇവിടെയല്ല താമസിക്കുന്നത്. വാടകക്കാരാണ് ഇവിടെ താമസിക്കുന്നത്.
ചൊവ്വാഴ്ച ഉച്ച കഴിഞ്ഞ് മോട്ടോര് സൈക്കിളുകളിലെത്തിയ സംഘമാണ് മാലിന്യം നിക്ഷേപിച്ചത്. പൊലീസില്‍ വിവരം ലഭിച്ചതിന് പിന്നാലെ ഇവിടം വൃത്തിയാക്കിയതായി വൈശാലി നഗര്‍ പൊലീസ് സ്റ്റേഷന്‍ എസ് എച്ച് ഒ അനില്‍ കുമാര് ജയ്മാനി ഇന്ത്യന്‍ എക്സ്പ്രസിനോട് പ്രതികരിച്ചു. സംഭവത്തില്‍ ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും പൊലീസ് വിശദമാക്കുന്നു.
മോട്ടോര്‍ സൈക്കിളില്‍ എത്തിയ ഒരു സംഘം യുവാക്കള്‍ മാലിന്യം നിക്ഷേപിച്ച് മുദ്രാവാക്യം വിളിച്ച് വീട് പുറത്ത് പോസ്റ്ററുകള്‍ ഒട്ടിച്ച ശേഷം പോകുന്ന ദൃശ്യങ്ങള്‍ ഇതിനോടകം സമൂഹമാധ്യമങ്ങളില് വൈറലായിട്ടുണ്ട്. സംഭവത്തിന്‍റെ ഉത്തരവാദിത്തം ഭീം ആര്‍മി ഭാരത് ഏക്താ മിഷന്‍ ഏറ്റെടുത്തിട്ടുണ്ട്.
ഹാഥ്റാസില്‍ ക്രൂരപീഡനത്തിന് ഇരയായി കൊലചെയ്യപ്പെട്ട ദളിത് പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ ജില്ലാ മജിസ്‌ട്രേറ്റ് പ്രവീൺ കുമാർ ലക്സര്‍ പെണ്‍കുട്ടിയുടെ കുടുംബത്തെ ഭീഷണിപ്പെടുത്തിയതായി പരാതി ഉയര്‍ന്നിരുന്നു. മാധ്യമങ്ങൾ വൈകാതെ പോകുമെന്നും തങ്ങൾ മാത്രമേ നിങ്ങൾക്കൊപ്പം ഉണ്ടാകൂ എന്നും മൊഴി തിരുത്തണോ വേണ്ടയോ എന്ന് നിങ്ങളുടെ തീരുമാനമാണെന്നും ജില്ലാ മജിസ്‌ട്രേറ്റ് പറയുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.