ആശുപത്രികളെ സുരക്ഷിത മേഖലകളായി പ്രഖ്യാപിക്കണം

0 2,158

കൽപ്പറ്റ: ആശുപത്രികള്‍ക്കും, ഡോക്ടര്‍മാര്‍ക്കുമെതിരെ അക്രമങ്ങള്‍ തുടര്‍ച്ചയാവുന്ന സാഹചര്യത്തില്‍ ആശുപത്രികളെ സുരക്ഷിത മേഖലകളായി പ്രഖ്യാപിക്കണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ.എം.എ) ജില്ലാ ഭാരവാഹികള്‍ കൽപ്പറ്റയിൽ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് അങ്ങോളമിങ്ങോളം തുടർച്ച നടന്നുകൊണ്ടിരിക്കുന്ന ആശുപത്രികൾക്കും ഡോക്ടർമാർക്കും എതിരായ അക്രമങ്ങൾക്കെതിരെ ശക്തമായി പ്രതികരിക്കാൻ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ്റെ 270-ാമത് പ്രവർത്തകസമിതി യോഗത്തിൽ തീരുമാനിച്ചതായും ഭാരവാഹികൾ പറഞ്ഞു.

ചികിത്സയ്ക്കിടയിൽ രോഗാവസ്ഥ കാരണം സംഭവിക്കാവുന്ന മരണങ്ങൾ ഉണ്ടായാലും ഡോക്ടർമാർക്കും നഴ്സുമാർക്കും ആശുപത്രി ജീവനക്കാർക്കുമെതിരെ ആക്രമണങ്ങൾ നടത്തുന്ന പ്രവണത വർധിച്ചു വരുന്നതായും, പലപ്പോഴും സാമൂഹ്യവിരുദ്ധരും അക്രമവാസനയുള്ള ചില രാഷ്ട്രീയക്കാരുമാണ് പ്രതികളെന്നും ഇവർ പറഞ്ഞു.

കഴിഞ്ഞ രണ്ടു വർഷങ്ങൾക്കിടയിൽ വനിത ഡോക്ടർമാർ ഉൾപ്പെടെ നൂറിലധികം ഡോക്ടർമാർ സംസ്ഥാനത്തിന് വിവിധഭാഗങ്ങളിൽ ക്രൂരമായി ആക്രമിക്കപ്പെട്ടു. ഇതിൽ പോലീസോ മനുഷ്യാവകാശ സംരക്ഷകരോ വനിതാ കമ്മീഷനോ ഇടപെടുന്നില്ലെന്നും ഇവർ കുറ്റപ്പെടുത്തി. അക്രമങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിക്കുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി.

ഒട്ടുമിക്ക ആശുപത്രി ആക്രമണക്കേസുകളിലും പോലീസ് അറസ്റ്റ് വൈകിപ്പിച്ച് സമയം നൽകി പ്രതികൾക്ക് മുൻകൂർ ജാമ്യം എടുക്കാൻ സൗകര്യം ചെയ്തു കൊടുക്കുന്നു. ഇതിനെതിരെ പലതവണ പരാതിപ്പെട്ടിട്ടും ഉന്നത ഉദ്യോഗസ്ഥർ തികഞ്ഞ നിസ്സംഗത പാലിക്കുകയാണെന്നും ഇവർ പറഞ്ഞു. ആശുപത്രികളെ സുരക്ഷിത മേഖലകളാക്കി പ്രഖ്യാപിച്ച രോഗികൾക്കും ആശുപത്രി ജീവനക്കാർക്കും മതിയായ സംരക്ഷണം നൽകാൻ സർക്കാർ തയ്യാറാവണന്നും ആവശ്യപ്പെട്ടു.

വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ ചെയര്‍മാന്‍ ഡോ.അബ്ദുല്‍ ഗഫൂര്‍, കണ്‍വീനര്‍ ഡോ.ചന്ദ്രന്‍ എം., നോര്‍ത്ത് വയനാട് പ്രസിഡന്റ് ഡോ.റോഷിന്‍ ബാലകൃഷ്ണന്‍, മുന്‍സംസ്ഥാന പ്രസിഡന്റ് ഡോ.എം ബാലകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.