വൈദ്യുതി ചാർജ് കൂട്ടി, വെള്ളക്കരം കൂട്ടി, ഇന്ധന സെസ് വർദ്ധിപ്പിച്ചു; സർക്കാരിന്റെ പരാജയം സാധാരണക്കാരന്റെ തലയിലേക്കെന്ന് വി.ഡി സതീശന്‍

0 344

തിരുവനന്തപുരം: പിണറായി സർക്കാർ സാധാരണക്കാരന്റെ തലയിൽ കെട്ടിവെച്ച 5000 കോടി രൂപയുടെ നികുതിഭാരം സാമ്പത്തിക വർഷാരംഭമായ ഇന്നുമുതൽ ഈടാക്കി തുടങ്ങുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. അതുകൊണ്ട് തന്നെ യു.ഡി.എഫ് ഇന്ന് സംസ്ഥാനത്ത് കരിദിനമായി ആ ചരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

”സംസ്ഥാന സർക്കാരിന്റെ അനാസ്ഥയും കെടുകാര്യസ്ഥതയും കാരണമാണ് ചരിത്രത്തിലൊരിക്കലുമില്ലാത്ത അത്രയും നികുതി ഭാരം ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കപ്പെടുന്നത്. വൈദ്യുതി ചാർജ് കൂട്ടി, വെള്ളക്കരം കൂട്ടി, ഇന്ധന സെസ് വർദ്ധിപ്പിച്ചു, അങ്ങനെ എല്ലാ തരത്തിലും നികുതി വർദ്ധനവാണ്. ഇത് ജനജീവിതം കൂടുതൽ ദുരിതപൂർണമാക്കി മാറ്റും. നികുതി പിരിച്ചെടുക്കുന്നതിൽ ഈ സർക്കാർ പൂർണ പരാജയമായി. സർക്കാരിന്റെ പരാജയം സാധാരണക്കാരന്റെ തലയിലേക്ക് കെട്ടിവെക്കുകയാണ്. ഇന്നുമുതൽ സ്വാഭാവികമായ വിലക്കയറ്റവും ക്രിത്രിമമായ വിലക്കയറ്റവും ഇതുമൂലം ഉണ്ടാകും. ഈ സാമ്പത്തിക വർഷാവസാനം ലക്ഷക്കണക്കിന് ജപ്തി നോട്ടീസുകളാണ് പ്രവഹിച്ചത്. അത് താൽക്കാലികമായി നിർത്തിവെക്കാൻ പോലും സർക്കാർ ഇടപെട്ടില്ല. ജനങ്ങളെ ഇത്രമേൽ ദുരിതത്തിലാക്കുന്ന ഈ അവസരത്തിലാണ് സർക്കാർ അവരുടെ രണ്ടാം വാർഷിക ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചിരിക്കുന്നത് എന്നതാണ് വിരോധാഭാസം’. വി.ഡി സതീശൻ പറഞ്ഞു.