ഇന്ത്യയില്‍ കൊവിഡ് മരണം 27 ആയി; 1024 രോഗബാധിതര്‍, പ്രതിരോധം ശക്തിപ്പെടുത്തി രാജ്യം

0 1,830

 

ദില്ലി: രാജ്യത്ത് കൊവിഡ് മരണം 27 ആയി. രോഗബാധിതരുടെ എണ്ണം 1024 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഏറ്റവും അധികം കൊവിഡ് ബാധിതര്‍ ഉള്ളത് കേരളത്തിലും മഹാരാഷ്ട്രയിലുമാണ്. ദില്ലിയില്‍ 23 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ രോഗ ബാധിതരുടെ എണ്ണം 72 ആയി.

നാല് പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ബിഹാറില്‍ കൊവിഡ് ബാധിതര്‍ 15 ആയി. കൊല്‍ക്കത്തയില്‍ കേണല്‍ റാങ്കിലുള്ള ഡോക്ടര്‍ക്കും ഡറാഡൂണിള്‍ ഒരു ജിസിഒക്കും രോഗം സ്ഥിരീകരിച്ചതായി കരസേനാ അറിയിച്ചു. കുടിയേറ്റ തൊഴിലാളികള്‍ക്ക് അവര്‍ ഇപ്പോഴുള്ള സംസ്ഥാനങ്ങളില്‍ ഭക്ഷണവും താമസവും ഒരുക്കണം എന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. അവശ്യ സര്‍വിസ്, ചരക്ക്, ഇന്ധന നീക്കം സുഗമം ആക്കാന്‍ നടപടി സ്വീകരിച്ചു. അവശ്യ സര്‍വീസ് പട്ടികയില്‍ റെഡ് ക്രോസ് സൊസൈറ്റിയെ ഉള്‍പ്പെടുത്തി.

കൊവിഡ് കേസുകള്‍ ആയിരം പിന്നിടുമ്ബോള്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുകയാണ് രാജ്യം. ഇതിന്റെ ഭാഗമായി ട്രെയിനിലെ കോച്ചുകള്‍ ഐസൊലേഷന്‍ വാര്‍ഡുകളാക്കുന്നതിന്റെ ആദ്യ മാതൃക തയ്യാറായി. രോഗ ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനയുണ്ടായാല്‍ ആശുപത്രികള്‍ അപര്യാപ്തമാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നീക്കം.

ട്രെയിനിലെ എസിയല്ലാത്ത കോച്ചുകളാണ് ഐസൊലേഷന്‍ വാര്‍ഡുകളാക്കാന്‍ തെരഞ്ഞെടുത്തത്. രോഗി കിടക്കുന്ന വശത്തെ മിഡില്‍ ബെര്‍ത്ത് ഒഴിവാക്കി. എതിര്‍വശത്തെ എല്ലാ ബെര്‍ത്തുകളും നീക്കിയാണ് വാര്‍ഡ് ഒരുക്കിയിരിക്കുന്നത്. മെഡിക്കല്‍ ഉപകരണങ്ങള്‍ ഘടിപ്പിക്കാനായി പ്രത്യേക വൈദ്യുതി സംവിധാനവും കുപ്പികള്‍ വയ്ക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ശുചിമുറിയും പരിഷ്കരിച്ചു. എല്ലാ കോച്ചിലും നഴ്സുമാര്‍ക്കായി ഒരു കാബിനും സജ്ജമാക്കിയിട്ടുണ്ട്. ഒരു കോച്ചില്‍ 10 രോഗികളെയാണ് താമസിപ്പിക്കാന്‍ കഴിയുക.

അസമിലെ കാമാക്യ റെയില്‍വെ സ്റ്റേഷനിലാണ് ആദ്യ മാതൃക ഒരുങ്ങിയത്. ആവശ്യമായ മാറ്റങ്ങള്‍ രൂപകല്‍പ്പനയില്‍ വരുത്തും. ശേഷം റെയില്‍വേയുടെ 17 സോണുകളും ആഴ്ചയില്‍ 10 എണ്ണം എന്ന നിലക്ക് കോച്ചുകള്‍ ഐസൊലേഷന്‍ വാര്‍ഡുകളാക്കി മാറ്റും. രാജ്യമെമ്ബാടും ഈ വാര്‍ഡുകള്‍ ഉപയോഗപ്പെടുത്താനാണ് തീരുമാനം. വികസിത രാജ്യങ്ങളിലെ ആരോഗ്യസംവിധാനങ്ങള്‍ പോലും കൊവിഡ് വ്യാപനത്തില്‍ തകര്‍ന്നടിയുന്നതാണ് ലോകം കണ്ടത്. ആസ്ഥിതി വരാതിരിക്കാനാണ് ഈ നൂതന ആശയം.