ആറളം ഫാമിൽ തൊഴിലാളികൾ പട്ടിണിയിലായിട്ടും ശമ്പളം നല്കാത്തത് ക്രൂരം. സതീശൻ പാച്ചേനി

0 1,094

ആറളം ഫാമിൽ തൊഴിലാളികൾ പട്ടിണിയിലായിട്ടും ശമ്പളം നല്കാത്തത് ക്രൂരം. സതീശൻ പാച്ചേനി

ഏഷ്യയിലെ എറ്റവും വലിയ ആദിവാസി പുനരധിവാസ മേഖലയായ ആറളം ഫാമിലെ തൊഴിലാളികൾക്ക് അഞ്ച് മാസമായി ശമ്പളം പോലും നൽകാതെ സർക്കാർ അവഗണിക്കു കയാണെന്നും തൊഴിലാളികൾ  പട്ടിണിയിലായിട്ടും സർക്കാർ  കാണിക്കുന്ന നിസ്സംഗത ക്രൂരമാണെന്നും തൊഴിലാളികൾക്ക് ശമ്പളം നല്കാൻ അടിയന്തിര ഇടപെടൽ ഉണ്ടാകണമെന്നും സതീശൻ പാച്ചേനി ആവശ്യപ്പെട്ടു.

തൊഴിലാളികൾക്കും ജീവനക്കാർക്കും ശമ്പളം നല്കുന്നതിന് വേണ്ടി കഴിഞ്ഞ  ഏപ്രിൽ 16ന് മൂന്ന് കോടി രൂപ അനുവദിച്ചു എന്ന് മുഖ്യമന്ത്രി പ്രഖ്യാപനം നടത്തിയതല്ലാതെ ഇതുവരെ ശമ്പളം നല്കാനോ പറഞ്ഞ വാക്ക് പാലിക്കാനോ ഭരണകൂടത്തിന് കഴിഞ്ഞിട്ടില്ല.

ജീവനക്കാരും തൊഴിലാളികളുമായി 420 പേർ ജോലി ചെയ്യുന്ന ഫാമിൽ ഭൂരിഭാഗം പേരും ആദിവാസി വിഭാഗത്തിൽ പെട്ടവരായിട്ട് പോലും ഫലപ്രദമായി ഇടപെടാൻ പട്ടികവർഗ്ഗ വകുപ്പിനോ ജില്ലാ ഭരണകൂടത്തിനോ സാധിക്കുന്നില്ല. കാട്ടാന ശല്യം രൂക്ഷമായ ഫാമിൽ ജീവൻ പണയം വെച്ച് തൊഴിലാളികൾ ജോലി ചെയ്യുമ്പോഴും ആനയുടെ ചവിട്ടേറ്റ് ഫാമിൽ തൊഴിലാളി മരണപ്പെട്ടിട്ട് പോലും കുടുംബത്തിന് തൊഴിലാളി യുടെ ശമ്പള കുടിശ്ശിക നൽകാൻ പോലും സാധിക്കാത്തത് ഭരണസംവിധാനത്തിൻ്റെ കെടുകാര്യസ്ഥതയാണ്.

വനാതിർത്തിയിൽ കാട്ടാന ശല്യം ഇല്ലാതാക്കാൻ ആനമതിൽ പണിയുന്നതിനു വേണ്ടി 22 കോടി രൂപ അനുവദിച്ചു എന്ന് പ്രഖ്യാപിച്ചതല്ലാതെ ബന്ധപ്പെട്ട ഫയലുകൾ കറങ്ങി കളിക്കുകയാണ്.

മഖ്യമന്ത്രിയുടെ സ്വന്തം ജില്ലയിൽ പിന്നോക്ക ജനവിഭാഗങ്ങൾ കൂടുതലായി ജോലി ചെയ്യുന്ന ആറളം ഫാമിൽ ആദിവാസി വിഭാഗത്തിൽപ്പെട്ട തൊഴിലാളികൾ പട്ടിണിയിൽ അകപ്പെട്ടിട്ട് പോലും ജില്ലാഭരണകൂടം ഫലപ്രദമായ രൂപത്തിലുള്ള ഇടപെടൽ നടത്താനോ പട്ടികവർഗ്ഗ വികസന വകുപ്പ് നല്കുന്ന ഫുഡ് സപ്പോർട്ട് സ്കീം വഴി ഭക്ഷ്യധാന്യങ്ങൾ എത്തിക്കാനോ ശ്രമിക്കാത്തത് ഗുരുതരമായ കൃത്യവിലോപമാണെന്നും തൊഴിലാളികൾക്ക് ശമ്പളം നല്കുന്നതിന് വേണ്ടി അടിയന്തിര ഇടപെടൽ സർക്കാർ നടത്തണമെന്നും ഡി.സി.സി പ്രസിഡൻ്റ് സതീശൻ പാച്ചേനി പ്രസ്താവനയിൽ പറഞ്ഞു.