ജൂൺ ഒന്നിനു തന്നെ സ്‌കൂളുകളിൽ ഓൺലൈൻ ക്ലാസ് ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സാധാരണ നിലയിലുള്ള പ്രവർത്തനം ആരംഭിക്കുന്നതിനെ കുറിച്ചും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കാര്യത്തിലും പിന്നീട് തീരുമാനമെടുക്കുമെന്നും അറിയിപ്പിൽ വ്യക്തമാക്കി.
ഉന്നതവിദ്യാഭ്യാസ വകുപ്പിലെ വിവിധ പ്രവേശന പരീക്ഷകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ തീരുമാനമായിട്ടുണ്ട്. ജൂലൈ 16ന് രാവിലെയും ഉച്ചയ്ക്കുമായി കീം (കെ.ഇ.എ.എം) രണ്ടു പേപ്പർ പരീക്ഷ നടക്കും. ജൂൺ 13, 14 തീയതികളിൽ മൂന്നും അഞ്ചും വർഷ എൽഎൽബി പരീക്ഷ ഓൺലൈൻ മുഖേന നടക്കും. ജൂൺ 21ന് എംബിഎ (ഓൺലൈൻ മുഖേന) പരീക്ഷ, ജൂലൈ 4ന് എംസിഎ പരീക്ഷയും എന്നിവയും നടത്താൻ തീരുമാനിച്ചിട്ടുണ്ട്. പോളിടെക്നിക്കിനു ശേഷം ലാറ്ററൽ എൻട്രി വഴി എഞ്ചിനീയറിങ് പ്രവേശനത്തിന് പ്രത്യേക പ്രവേശന പരീക്ഷ ഉണ്ടാകില്ല. പകരം മാർക്കിന്റെ അടിസ്ഥാനത്തിൽ കമ്മീഷണർ ഓഫ് എൻട്രൻസ് എക്സാമിനേഷൻസ് മുഖേനയാണ് ഈ വർഷം അഡ്മിഷൻ നടത്തുക.
കീം പരീക്ഷയ്ക്ക് അപേക്ഷിച്ചവരും ഇപ്പോൾ കേരളത്തിന് പുറത്തുള്ളവരുമായ വിദ്യാർത്ഥികൾക്കും കേരളത്തിന് പുറത്തുള്ള കേന്ദ്രങ്ങളിൽ രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾക്കും പരീക്ഷാ കേന്ദ്രങ്ങൾ മാറ്റാൻ ഒരു അവസരം കൂടി ജൂൺ മാസത്തിൽ നൽകും. സംസ്ഥാനത്തെ പോളിടെക്നിക്ക് കോളേജിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അവരുടെ വീടിനടുത്തുള്ള പോളിടെക്നിക്കുകളിൽ പരീക്ഷ എഴുതാനുള്ള ക്രമീകരണം സജ്ജീകരിക്കും. പോളിടെക്നിക്ക് കോളേജുകളിലെ അവസാന സെമസ്റ്റർ പരീക്ഷകൾ ജൂൺ ആദ്യവാരം ആരംഭിക്കാനും തീരുമാനിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.