‘കേരളം നിക്ഷേപ സൗഹൃദം, അല്ലെങ്കിൽ ഞാൻ ഇൻവസ്റ്റ് ചെയ്യില്ലല്ലോ’; പിന്നോട്ടില്ലെന്ന് എംഎ യൂസഫലി
കേരളം നിക്ഷേപസൗഹൃദ സംസ്ഥാനമാണ് എന്നും മറിച്ചുള്ള പ്രചാരണങ്ങൾ ശരിയല്ലെന്നും വ്യവസായി എംഎ യൂസഫലി. 25000 പേർക്ക് തൊഴിൽ നൽകുകയാണ് ലക്ഷ്യമെന്നും സംസ്ഥാനത്തുടനീളം തന്റെ പദ്ധതികൾ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
‘പ്രചാരണം (കേരളത്തെ കുറിച്ചുള്ള) എന്തായാലും, ഞാൻ കേരളത്തിൽ നിക്ഷേപമിറക്കുന്നതിൽ നിന്ന് പിന്നോട്ടു പോകുന്നയാളല്ല. കേരളം എന്റെ സംസ്ഥാനമാണ്. ഇവിടത്തെ ജനങ്ങൾക്ക് ഉപകാരപ്രദമായ പദ്ധതികൾ ഉണ്ടാകണം. അത് മലിനീകരണ രഹിതമായിരിക്കണം. പരിസ്ഥിതി സൗഹൃദമാകണം. ആരെന്ത് പറയുന്നു എന്ന് ഞാൻ നോക്കാറില്ല. ലോകത്തെമ്പാടും ബിസിനസ് ചെയ്യുന്നയാളാണ് ഞാൻ. കേരളത്തിൽ ചെയ്യുമ്പോഴുള്ള സന്തോഷവും സംതൃപ്തിയും എനിക്ക് വേറെവിടെയുമില്ല. ഇന്ത്യയൊട്ടാകെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കീഴിൽ ഉണ്ടായിരിക്കൊണ്ടിരിക്കുന്ന ഇന്നൊവേഷൻ, ട്രാൻസ്‌ഫോമേഷൻ നിക്ഷേപ സൗഹൃദമാണ്. കേരളം ഒട്ടുംപിറകില്ല. കേരളം നിക്ഷേപ സൗഹൃദമാണ്. അല്ലെങ്കിൽ ഞാൻ നിക്ഷേപമിറക്കില്ലല്ലോ. ജോലി കൊടുക്കുന്ന പ്രക്രിയയാണ് നിക്ഷേപം. അതിൽ നിന്ന് ഞാൻ പിറകോട്ട് പോകില്ല.’- യൂസഫലി പറഞ്ഞു.