ദേവനന്ദ എങ്ങനെ ഇത്തിക്കരയാറ്റില്‍ എത്തി? ആറ്റുകരയില്‍ വിട്ടയൊഴിയാത്ത സംശയം, വീടിന് സമീപത്തുള്ള കൂടുതല്‍ പേരുടെ മൊഴിയെടുക്കും
കൊല്ലം: നാടിന്റെ പ്രാര്‍ത്ഥനയും കാത്തിരിപ്പും വിഫലമാക്കി വീടിന് വിളിപ്പാടകലെ ഇത്തിക്കരയാറിന്റെ കൈവഴിയില്‍ ദേവനന്ദ കണ്ണീരോര്‍മ്മയായി. എന്നാല്‍,ദേവനന്ദയുടെ മൃതദേഹം ആറ്റില്‍ നിന്ന് കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത നീങ്ങുന്നില്ല. മരണത്തില്‍ പ്രത്യേകസംഘം അന്വേഷണം തുടരും. മൃതദേഹം കിട്ടിയ സ്ഥലത്ത് കുട്ടി എങ്ങിനെയെത്തി എന്നതാണ് പ്രാഥമിക ഘട്ടത്തില്‍ അന്വേഷിക്കുക. വിശദമായ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷമാകും കൂടുതല്‍ അന്വേഷണം.
ദേവനന്ദയുടെ മരണത്തില്‍ ബന്ധുക്കളും നാട്ടുകാരും ദുരൂഹത ഉന്നയിച്ച സാഹചര്യത്തില്‍ കുട്ടി താമസിച്ചിരുന്ന വീടിന് സമീപത്തുള്ള കൂടുതല്‍ പേരുടെ മൊഴി എടുക്കും. അന്വേഷണ ഉദ്യോഗസ്ഥനായ ചാത്തന്നൂര്‍ എ.സി.പിയുടെ നേതൃത്വത്തിലാണ് മൊഴി എടുക്കുക. എന്ന് മൊഴികള്‍ രേഖപ്പെടുത്തുമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടില്ല. കുട്ടി എങ്ങിനെ ഇത്തിക്കരയാറ്റിലേക്ക് എത്തിയെന്നതാണ് ചോദ്യം. സംശയകരമായ പാടുകളോ ബലപ്രയോഗത്തിന്റെ ലക്ഷണങ്ങളോ കുട്ടിയുടെ ശരീരത്തില്‍ കണ്ടെത്തിയില്ലെന്ന ഇന്‍ക്വസ്റ്റിന്റെ പ്രാഥമിക വിവരം പുറത്ത് വന്നെങ്കിലും ജനങ്ങളുടെ സംശയം വിട്ടൊഴിഞ്ഞില്ല.
മുങ്ങിമരണമെന്ന് പോസ്റ്റ് മോര്‍ട്ടം പ്രാഥമിക നിഗമനം വന്നെങ്കിലും കുട്ടി ഒറ്റയ്‌ക്ക് എങ്ങനെ ആറ്റുകടവിലെത്തിയെന്നതിന് മറുപടി ലഭിച്ചിട്ടില്ല. വീട്ടില്‍ നിന്ന് 70 മീറ്റര്‍ അകലെയാണ് ആറിലേക്ക് ഇറങ്ങാനുള്ള കല്‍പ്പടവുകള്‍ ഉള്ളത്. അമ്മയുടെ അനുവാദം ഇല്ലാതെ അയല്‍ വീട്ടിലേക്ക് പോലും പോകാത്ത കുഞ്ഞ് ആറിന്റെ കരയില്‍ എങ്ങനെ പോയെന്ന സംശയം ബന്ധുക്കളിലും നാട്ടുകാരിലും ബാക്കിയാണ്.