കൊട്ടിയൂർ വൈശാഖോത്സവം; പ്രക്കുഴത്തിനുള്ള നെയ്യ് മാലൂർപ്പടി ക്ഷേത്രത്തിൽ നിന്നും എഴുന്നള്ളിച്ചു
കൊട്ടിയൂർ ക്ഷേത്ര വൈശാഖോത്സവത്തിത്തിന് തുടക്കം കുറിച്ച് ഇക്കരെ ക്ഷേത്രനടയിൽ വച്ച് നടക്കുന്ന പ്രധാന ചടങ്ങായ പ്രക്കൂഴം നാളെ (മെയ് 7 ) നടക്കുകയാണ്.പ്രാക്കൂഴം നാളിൽ ആയില്യാർ കാവിൽ നടക്കുന്ന പൂജയ്ക്ക് ഉപയോഗിക്കാനുള്ള നെയ്യ് മാലൂർപ്പടി ക്ഷേത്രത്തിൽ നിന്നും കുറ്റേരി തറവാട് സ്ഥാനികൻ എഴുന്നള്ളിച്ചു.വിഷു ദിനം മുതൽ വൃത നിഷ്ടയിലായിരുന്ന സ്ഥാനികൻ ക്ഷേത്ര കുളത്തിൽ നിന്നും എറോപ്പ കൈതയുടെ കയറുണ്ടാക്കി ക്ഷേത്ര നടയിൽ വച്ച് നെയ്യ് കിണ്ടിയിൽ നിറച്ച് ഈ കയറുകൊണ്ട് ബന്ധനം ചെയ്താണ് നെയ്യുമായി കൊട്ടിയൂരേക്ക് പുറപ്പെട്ടത്. സാധരണയായി പ്രക്കൂഴ ദിവസമാണ് നെയ്യ് കൊട്ടിയൂരിൽ സ്ഥാനികൻ സമർപ്പിക്കാറുണ്ടായിരുന്നത്
കൊറോണ വ്യാപനത്തിൻ്റെ പശ്ചാത്തലത്തിലുള്ള പൊതു നിയന്ത്രണങ്ങൾ നിലവിലുള്ളതിനാൽ കൊട്ടിയൂർ ദേവസ്വം അധികൃതരുടെ നിർദേശപ്രകാരം ഈ വർഷം പ്രക്കുഴത്തിൻ്റെ തലെ ദിവസമായ ബുധനാഴ്ച നെയ്യ് സമർപ്പിച്ചു.വൈശാഖോത്സവ നാളുകളിൽ ആയില്യാർ കാവിൽ പ്രത്യേക ദിവസങ്ങളിൽ മാത്രം നടക്കുന്ന പൂജകൾക്ക് മാത്രമേ ഈ നെയ്യ് ഉപയോഗിക്കുകയുള്ളൂ.കുറ്റേരി ഗോവിന്ദൻ നമ്പ്യാരുടെ നേതൃത്വത്തിൽ മുരിക്കോളി ശശീന്ദ്രൻ നമ്പ്യാർ, സി.വിജേഷ് തുടങ്ങിയവരാണ് നെയ്യ് എഴുന്നള്ളിച്ച് കൊട്ടിയൂരിൽ സമർപ്പിച്ചത്.എടവ മാസത്തിലെ ചോതി നാൾ അക്കരെ ക്ഷേത്രസ്വയംഭൂവിൽ നടക്കുന്ന നെയ്യാട്ടത്തിനുള്ള മാലൂർപ്പടി ക്ഷേത്ര നെയ്യമൃത് ഭക്ത സംഘവും പ്രക്കുഴം നാൾ മുതൽ വൃതം ആരംഭിക്കും.