കൊവിഡ് 19 ; സര്‍ക്കാരിന് മംഗളപത്രം എഴുതാന്‍ പ്രതിപക്ഷത്തെ കിട്ടില്ലെന്ന് രമേശ് ചെന്നിത്തല

കൊവിഡ് 19 ; സര്‍ക്കാരിന് മംഗളപത്രം എഴുതാന്‍ പ്രതിപക്ഷത്തെ കിട്ടില്ലെന്ന് രമേശ് ചെന്നിത്തല

0 245

കൊവിഡ് 19 ; സര്‍ക്കാരിന് മംഗളപത്രം എഴുതാന്‍ പ്രതിപക്ഷത്തെ കിട്ടില്ലെന്ന് രമേശ് ചെന്നിത്തല

 

 

തിരുവനന്തപുരം: കൊവിഡ് രോഗവ്യാപനം തടയാന്‍ ജാഗ്രതായാണ് ആവശ്യമെന്നും അനാവശ്യ ഭീതി ഉണ്ടാക്കുന്നതില്‍ നിന്ന് സര്‍ക്കാര്‍ പുറകോട്ട് പോകണമെന്നും നിയമസഭയില്‍ ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മഹാമാരിയുടെ ഭീതി നിലനില്‍ക്കുമ്ബോള്‍ ജനങ്ങളില്‍ ആത്മവിശ്വാസവും ഭയരഹിതവുമായി പെരുമാറാനുള്ള സാഹചര്യവും ആണ് ഉണ്ടാക്കേണ്ടതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ഇറ്റലിയില്‍ നിന്ന് വരുന്നവരെ പരിശോധിക്കണമെന്ന് ഫെബ്രുവരി 26 ഇറങ്ങിയ ഉത്തരവ് ഉണ്ട്. ഇറ്റലിയില്‍ നിന്ന് വന്നവരെ കണ്ടെത്താന്‍ കഴിയാതെ പോയത് കൊണ്ട് മാത്രമാണ് രണ്ടാം ഘട്ടത്തില്‍ കൊവിഡ് വ്യാപനത്തിന് ഇടയാക്കിയത്. അത് പ്രതിപക്ഷം ചൂണ്ടിക്കാണിക്കുന്നത് നാളെ ഇത്തരമൊരു പ്രശ്നം ആവര്‍ത്തിക്കാതിരിക്കാനാണ്. വിമാനത്താവളങ്ങളിലെ പരിശോധന കര്‍ശനമാക്കേണ്ടതിന്‍റെ ആവശ്യകതയിലേക്കാണ് സാഹചര്യങ്ങള്‍ വിരല്‍ ചൂണ്ടുന്നത്. നെടുമ്ബാശേരിയില്‍ മാത്രമല്ല തിരുവനന്തപുരം വിമാനത്താവളത്തിലും പരിശോധന കര്‍ശനമല്ലെന്നാണ് സംഭവങ്ങള്‍ തെളിയിക്കുന്നത്. വിമര്‍ശിക്കുന്നു എന്ന് എത്ര ആക്ഷേപിച്ചിട്ടും കാര്യമില്ല. പറയേണ്ട കാര്യങ്ങള്‍ പറയും . സഹകരിക്കേണ്ടിടത്ത് സഹകരിക്കും. സര്‍ക്കാരിന് മംഗളപത്രം എഴുതാന്‍ പ്രതിപക്ഷത്തെ കിട്ടില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

പതിറ്റാണ്ടുകളായി കേരള ജനത ആരോഗ്യ മേഖലയില്‍ ശ്രദ്ധിക്കുന്നവരാണ്. അവസാന ഉരുളക്കല്ല വയറ് നിറയുന്നത് എന്ന് ഓര്‍ക്കണം. കൊവിഡ് 19 ന് പ്രത്യേക ജാഗ്രതയാണ് വേണ്ടത്. സര്‍ക്കാരിന്‍റെ ഇഷ്ടാനിഷ്ടങ്ങള്‍ നോക്കി പ്രവര്‍ത്തിക്കുന്ന ജോലി അല്ല പ്രതിപക്ഷത്തിന് ഉള്ളത്. പറയേണ്ട കാര്യങ്ങള്‍ പറഞ്ഞ് തന്നെ മുന്നോട്ട് പോകുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി

തപസ്സ് ചെയ്യുന്നവര്‍ എല്ലാം ഇന്ദ്രപഥം കൈക്കലാക്കാന്‍ ആണെന്ന് ചൊല്ലുണ്ട് അതു പോലെയാണ് ചിലരുടെ വിചാരം എന്ന ഇന്നലെത്തെ മുഖ്യമന്ത്രിയുടെ പ്രസ്താവനക്കുമുണ്ടായിരുന്നു പ്രതിപക്ഷ നേതാവിന് മറുപടി. പുരാണത്തില്‍ ദേവേന്ദ്രന്‍ മാത്രമല്ല ഹിരണ്യകശിപു കൂടി ഉണ്ടെന്ന് മുഖ്യമന്ത്രിയെ ഓര്‍മ്മിപ്പിച്ചാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രസംഗം അവസാനിപ്പിച്ചത്.