കൊവിഡ് വ്യാപനവും മരണനിരക്കും; ഒക്ടോബർ- നവംബർ മാസങ്ങൾ നിർണായകമെന്ന് മുഖ്യമന്ത്രി
കേരളത്തിന് കൊവിഡ് വ്യപനത്തിലും മരണ നിരക്കിലും ഒക്ടോബർ- നവംബർ മാസങ്ങൾ നിർണായകമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിരോധ പ്രവർത്തനങ്ങൾ വർധിപ്പിക്കുന്നതിലൂടെ മാത്രമേ മരണം അധികമാകുന്നത് തടയാൻ സാധിക്കൂ.
ടെസ്റ്റ് പോസിറ്റീവ് റേറ്റ് 10 ശതമാനത്തിന് മുകളിലാണ്. കേസുകളുടെ എണ്ണം ഇനിയും ഉയരാനാണ് സാധ്യതയെന്നും മുഖ്യമന്ത്രി. അയൽ സംസ്ഥാനങ്ങളിൽ കൊവിഡ് വ്യാപനം അതിശക്തമായി തുടരുന്നുണ്ട്. മറ്റ് സംസ്ഥാനങ്ങളിൽ പത്തിരട്ടി അധികം മരണങ്ങളാണുള്ളത്. സംസ്ഥാനത്ത് കേസുകൾ വർധിച്ചിട്ടും മരണനിരക്ക് ഉയർന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ആരോഗ്യ പ്രവർത്തകർക്ക് പിന്തുണ നൽകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യ പ്രവർത്തകർ എട്ട് മാസമായി അക്ഷീണം പ്രവർത്തിക്കുന്നുണ്ട്. അവർ ക്ഷീണിതരാണ്. പൊതുജന പിന്തുണ ഉണ്ടാകണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. നിർദേശങ്ങൾ പാലിക്കണമെന്നും ജനങ്ങളോട് മുഖ്യമന്ത്രി.
അതേസമയം ഇന്ന് സംസ്ഥാനത്ത് 11755 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 10,471 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 23 പേർ രോഗം ബാധിച്ച് മരണമടഞ്ഞു. 116 ആരോഗ്യ പ്രവർത്തകർക്കും കൊവിഡ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 66,228 സാമ്പിളുകൾ പരിശോധിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.