തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ജാഗ്രത തുടരണമെന്ന് മന്ത്രിസഭാ യോഗം. ആശങ്ക വേണ്ടെന്നാണ് മന്ത്രിസഭാ യോഗത്തിന്‍റെ വിലയിരുത്തല്‍. സംസ്ഥാനത്തെ സ്ഥിതി ഗതികൾ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് മന്ത്രി സഭാ യോഗത്തിൽ വിശദീകരിച്ചു.
കൊവിഡ് കേസുകൾ ഉയരുന്ന പശ്ചാത്തലത്തിൽ ജില്ലകൾ തോറും ജാഗ്രത കർശനമാക്കാനാണ് ആരോഗ്യവകുപ്പിന്റെ നിർദ്ദേശം. ആശുപത്രി സജ്ജീകരണങ്ങള്‍ക്കായി ജില്ലകളും ആശുപത്രികളും സര്‍ജ് പ്ലാന്‍ തയ്യാറാക്കണമെന്നും ഐസിയു, വെന്റിലേറ്റര്‍ ആശുപത്രി സംവിധാനങ്ങള്‍ കൂടുതലായി മാറ്റിവയ്ക്കണമെന്നും നിർദ്ദേശമുണ്ട്. പുതിയ വകഭേദമുണ്ടോയെന്നറിയാൻ ജിനോമിക് പരിശോധനകള്‍ വര്‍ധിപ്പിക്കാനും നിർദ്ദേശമുണ്ട്. മറ്റ് രോഗമുള്ളവരും, പ്രായമായവരും, കുട്ടികളും, ഗര്‍ഭിണികളും പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കണം. ആശുപത്രികളില്‍ എത്തുന്നവരെല്ലാവരും നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്നും ആരോഗ്യവകുപ്പ് അറിയിപ്പ് നല്‍കി.