കോഴിക്കോട് പെൺകുട്ടികളെ കാണാതായ സംഭവം; ഒരാളെ കർണാടകയിൽ കണ്ടെത്തിയതായി പൊലീസ്
കോഴിക്കോട് വെള്ളിമാടുകുന്ന് ചിൽഡ്രൻസ് ഹോമിൽ നിന്നും കാണാതായ പെൺകുട്ടികളിൽ ഒരാളെ കർണാടക പൊലീസ് കണ്ടെത്തി. ബംഗളുരുവിലെ മടിവാളയിലെ ഹോട്ടലിൽ നിന്നാണ് പെൺകുട്ടിയെ കണ്ടെത്തിയത് . അഞ്ച് പെൺകുട്ടികൾ രക്ഷപ്പെട്ടെന്നും കർണാടക പൊലീസ് അറിയിച്ചു. പെൺകുട്ടികൾക്കൊപ്പം ഉണ്ടായിരുന്ന രണ്ട് യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തൃശൂർ, കൊല്ലം സ്വദേശികളാണ് പൊലീസ് കസ്റ്റഡിയിലായത്. കർണാടക പൊലീസ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ചേവായൂർ സി ഐയുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘം ബംഗുളുരുവിലേക്ക് തിരിച്ചു.
വെള്ളിമാടുകുന്നിലെ ചിൽഡ്രൻസ് ഹോമിൽ നിന്ന് ബുധനാഴ്ച്ച വൈകിട്ടോടെയാണ് ആറു പെൺകുട്ടികളെ കാണാതായത്. കാണാതായ ആറ് പേരും കോഴിക്കോട് ജില്ലാക്കാരാണെന്നാണ് പൊലീസ് പറയുന്നത്. കാണാതായ പെൺകുട്ടികൾ കോഴിക്കോട് ജില്ല വിട്ടിട്ടില്ലായെന്ന് പൊലീസ് നേരത്തെ അറിയിച്ചിരുന്നു. സംഭവത്തിൽ ബാലവകാശ കമ്മീഷൻ കേസെടുക്കുകയും കോഴിക്കോട് ജില്ലാ പൊലീസ് മേധാവിയോട് ഇതുവരെയുള്ള അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. പെൺകുട്ടികളെ കാണായതിനെ തുടർന്ന് അന്വേഷണം ആരംഭിച്ച പൊലീസ് ആദ്യം ബസ് സ്റ്റാൻഡും റെയിൽവേ സ്റ്റേഷനും കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തിയത്. പെൺകുട്ടികൾ പുറത്തു പോകുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു.