കുപ്പിവെള്ളത്തിന്റെ പരമാവധി വിൽപന വില ലിറ്ററിന് 13 രൂപയായി നിശ്ചയിച്ച് സർക്കാർ ഉത്തരവായി. കേരളത്തിൽ കുപ്പിവെള്ളം വിപണനം ചെയ്യുന്ന എല്ലാ കുപ്പിവെളള നിർമ്മാതാക്കളും അവരുടെ എം.ആർ.പി 13 രൂപ എന്ന് പാക്കറ്റിൽ മുദ്രണം ചെയ്യേണ്ടതാണ്. മുദ്രണം ചെയ്ത വിലയിൽ കൂടുതൽ വില ഈടാക്കുന്ന കമ്പനികൾക്കെതിരെ നിയമാനുസരണ നടപടികൾ സ്വീകരിക്കുന്നതായിരിക്കും.1986 ലെ കേരള അവശ്യവസ്തു നിയന്ത്രണ നിയമം പ്രകാരം കുപ്പിവെള്ളത്തിനെ അവശ്യ വസ്തുവായി പ്രഖ്യാപിച്ച് 19/07/2019 ൽ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. അവശ്യവസ്തുവായി പ്രഖ്യാപിച്ച ഉൽപ്പനത്തിന്റെ വിൽപന വില നിശ്ചയിക്കുവാൻ സർക്കാരിന് അധികാരം ഉണ്ട്.കുപ്പിവെളള നിർമ്മാതാക്കളുടെ വിവിധ സംഘടനകളുമായും വ്യാപാരി വ്യവസായി നേതാക്കളുമായും നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിൽ ആണ് 13 രൂപ എന്ന പരിധി നിശ്ചയിച്ചിരുക്കുന്നത്.ഈ വേനൽകാലം മുതൽ ജനങ്ങൾക്ക് പ്രയോജനകരമാകുന്ന ഒരു നിയമ നിർമ്മാണം ആണ് സർക്കാർ നടത്തിയിരിക്കുന്നത്.ബ്യുറോ ഓഫ് ഇൻഡ്യൻ സ്റ്റാൻഡേർഡ് നിഷ്കർഷിച്ചിട്ടുള്ള IS -14543 മാനദണ്ഡങ്ങൾക്കും ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾക്കും വിധേയമായി നിർമ്മിക്കപ്പെടുന്ന കുപ്പിയിലാക്കിയ കുടിവെള്ളത്തിന്റെ M.R.P ആണ് ഇപ്രകാരം നിശ്ചയിച്ചിരിക്കുന്നത്.വിജ്ഞാപനം വരുന്നമുറക്ക് ഈ വില പ്രാബല്യത്തിൽ വരുന്നതായിരിക്കും…