ലൈഫ് മിഷന്‍ പദ്ധതി: 4 കോടി 20 ലക്ഷം രൂപയുടെ കമ്മീഷന്‍ ഇടപാട് നടന്നതായി വിജിലന്‍സ്
കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് നാല് കോടി 20 ലക്ഷം രൂപയുടെ കമ്മീഷൻ ഇടപാടുകൾ നടന്നതായി വിജിലൻസ് കണ്ടെത്തൽ.വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് കമ്മീഷൻ ഇടപാടുകൾ നടന്നതായി നേരത്തെ തന്നെ ആരോപണം ഉയർന്നിരുന്നു. എന്നാൽ ആദ്യമായാണ് ഇക്കാര്യം അന്വേഷണ ഏജൻസി സ്ഥിരീകരിക്കുന്നത്. സന്തോഷ് ഈപ്പൻ, സന്ദീപ് നായർ, സരിത്ത് എന്നിവരുടെ ബാങ്ക് രേഖകൾ പരിശോധിച്ചപ്പോഴാണ് കമ്മീഷൻ ഇടപാട് നടന്നതായി വിജിലൻസിന് വ്യക്തമായത്.
യുണിടാക്കും യുഎഇ കോൺസുലേറ്റും തമ്മിൽ ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട കരാർ ഒപ്പിട്ടതിന്റെ പിറ്റേ ദിവസം ഏഴരകോടി രൂപ ആദ്യ ഗഡുവായി യു.എ.ഇ കോൺസുലേറ്റിന്റെ അക്കൗണ്ടിലേക്ക് വന്നതായി വിജിലൻസ് കണ്ടെത്തി. പിറ്റേ ദിവസം ഈ ഏഴരകോടിയിൽ നിന്ന് നാല് കോടി 20 ലക്ഷം രൂപ സന്ദീപിന്റെ അക്കൗണ്ടിലേക്കെത്തി. ഇതിൽ നിന്ന് സന്ദീപ് മൂന്ന് കോടി 60 ലക്ഷം രൂപ പിൻവലിച്ചു. യൂണിടാക്ക് ഉടമ സന്തോഷ് ഈപ്പന്റെ മൊഴിയിലും ഇക്കാര്യം സ്ഥിരീകരിക്കുന്നുണ്ട്. ഈ ഇടപാടിൽ ലഭിച്ച 60 ലക്ഷം രൂപ സന്ദീപ് നായരുടെ അക്കൗണ്ടിൽ ബാക്കിയുണ്ടായിരുന്നു. ഈ തുക പലപ്പോഴായി പിൻവലിച്ചു. ഈ തുക സന്ദീപിന്റെയും സരിത്തിന്റെയും സ്വപ്നയുടെയും കമ്മീഷനായിരുന്നു എന്ന് സന്തോഷ് ഈപ്പൻ വെളിപ്പെടുത്തിയതായാണ് വിജിലൻസ് റിപ്പോർട്ട് പറയുന്നത്.
യൂണിടാക്കിലെ മുൻ ജീവനക്കാരനായ യദു സുരേന്ദ്രൻ സന്ദീപ് നായരുടെ സുഹൃത്താണ്. ലൈഫ് മിഷൻ എന്നൊരു പദ്ധതിയുണ്ടെന്ന് സന്ദീപ് നായരിൽ നിന്ന് അറിഞ്ഞ യദു സുരേന്ദ്രനാണ് യൂണിടാക്കിനെ പദ്ധതിയുമായി ബന്ധപ്പെടുത്തുന്നത്. അയാൾക്കും ആറ് ലക്ഷം രൂപ കമ്മീഷൻ നൽകാമെന്ന് വാഗ്ദാനം ചെയ്തിരുന്നു. പക്ഷേ വാഗ്ദാനം ചെയ്തെങ്കിലും പണം ലഭിച്ചില്ലെന്നാണ് ഇന്നലെ മൊഴിയെടുത്തപ്പോൾ യദു പറഞ്ഞത്.സന്ദീപിന്റെ അക്കൗണ്ടിൽ നിന്ന് പിൻവലിച്ച 3 കോടി 60 ലക്ഷം രൂപ ആർക്ക് കൊടുത്തുവെന്ന കാര്യത്തിൽ കൂടുതൽ വിജിലൻസിന് വ്യക്തമായ തെളിവ് ലഭിച്ചിട്ടില്ല. കവടിയാറിൽവെച്ച് യുഎഇ കോൺസുലേറ്റ് ഉദ്യോഗസ്ഥനായ ഈജിപ്ഷ്യൻ സ്വദേശിയായ ഖാലിദിന് സ്വപ്നയും സന്ദീപും ചേർന്ന് തുക കൈമാറിയെന്നും റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ ഇക്കാര്യത്തിൽ വ്യക്തതയില്ല.
അതേസമയം 3 കോടി 60 ലക്ഷം രൂപ യുഎഇ കോൺസുലേറ്റ് ജനറലിന് ദുബായിൽ കൊണ്ടുപോയി കൊടുത്തുവെന്നാണ് സ്വപ്ന പറഞ്ഞതായും സന്തോഷ് ഈപ്പന്റെ മൊഴിയിലുണ്ട്. എന്നാൽ ഇക്കാര്യത്തിലും വ്യക്തമായ തെളിവുകൾ ലഭിച്ചിട്ടില്ല. ഒരുപക്ഷേ ഈ പണം സ്വപ്നയും സന്ദീപും പങ്കിട്ടെടുത്തിരിക്കാമെന്നും വിജിലൻസ് സംശയിക്കുന്നുണ്ട്.