തരിയോട് ഗ്രാമപഞ്ചായത്ത്‌ കെന്‍സ പ്രൊജക്ടിന് നല്‍കിയ ബില്‍ഡിംഗ് പെര്‍മിറ്റും ലാന്റ് ഡെവലപ്‌മെന്റ് പെര്‍മിറ്റും തദ്ദേശ ഭരണ ട്രിബ്യൂണല്‍ സ്‌റ്റേ ചെയ്തു

0 886

തരിയോട്: തരിയോട് പഞ്ചായത്തിലെ വിവാദമായ കെന്‍സ പ്രൊജക്ടിന് ഗ്രാമപഞ്ചായത്ത് നല്‍കിയ ബില്‍ഡിംഗ് പെര്‍മിറ്റും ലാന്റ് ഡെവലപ്‌മെന്റ് പെര്‍മിറ്റും തിരുവനന്തപുരത്തെ തദ്ദേശ ഭരണ ട്രിബ്യൂണല്‍ സ്‌റ്റേ ചെയ്തു. പദ്ധതിയിലെ നിക്ഷേപകനും പ്രവാസി വ്യവസായിയുമായ ടി.രാജന്റെ അപ്പീലിലാണ് സ്‌റ്റേ അനുവദിച്ചത്.

രാജന്റെ കൂടി ഉടമസ്ഥതയിലുള്ള സ്ഥലത്താണ് കെട്ടിടങ്ങളുടെ നിര്‍മ്മാണം നടക്കുന്നത്. എന്നാല്‍ താന്‍ കെട്ടിടം നിര്‍മ്മിക്കാന്‍ പഞ്ചായത്തില്‍ അപേക്ഷ നല്‍കിയിട്ടില്ലെന്ന് രാജന്‍ പറയുന്നു. തന്റെ വ്യാജ ഒപ്പിട്ടാണ് പെര്‍മിറ്റിന് അപേക്ഷ നല്‍കിയത് എന്നാണ് അദ്ദേഹത്തിന്റെ വാദം.  ഈ വാദത്തില്‍ പ്രഥമ ദൃഷ്ട്യാ കഴമ്പുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ട്രിബ്യുണല്‍ സ്‌റ്റേ അനുവദിച്ചത്. വ്യാജ രേഖ ചമച്ചതുമായി ബന്ധപ്പെട്ട് രാജനും മറ്റു മൂന്നു പ്രവാസി നിക്ഷേപകരും നല്‍കിയ പരാതിയില്‍ പടിഞ്ഞാറത്തറ പോലീസ് ക്രിമിനല്‍ കേസും എടുത്തിട്ടുണ്ട്.

അതിനിടെ കെന്‍സയുടെ പ്രധാന കെട്ടിടങ്ങള്‍ ദുരന്ത നിവാരണ നിയമം ലംഘിച്ചാണ് നിര്‍മ്മിച്ചതെന്ന റിപ്പോര്‍ട്ടില്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി നടപടികള്‍ തുടങ്ങി.ഇതിന്റെ ഭാഗമായി കെട്ടിട ഉടമകളോട് ഈ മാസം പത്താം തിയ്യതി ജില്ലാ കളക്ടര്‍ക്കു മുന്നില്‍ വിചാരണയ്ക്ക് ഹാജരാകാന്‍ നോട്ടിസ് നല്‍കിയിട്ടുണ്ട്. ജില്ലാ കളക്ടര്‍ നിയോഗിച്ച വിദഗ്ദ സമിതിയാണ് കെട്ടിട നിര്‍മ്മാണത്തിലെ നിയമ ലംഘനങ്ങള്‍ കണ്ടെത്തിയത്. ജില്ലാ ടൗണ്‍ പ്ലാനര്‍, പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം എക്‌സിക്യൂട്ടിവ് എന്‍ജിനിയര്‍, തദ്ദേശഭരണ വകുപ്പ് എക്‌സിക്യൂട്ടിവ് എന്‍ജിനിയര്‍ എന്നിവരാണ് സമിതിയിലെ അംഗങ്ങള്‍.സമിതി നല്‍കിയ രണ്ടു റിപ്പോര്‍ട്ടുകളിലും നിര്‍മ്മാണത്തിലെ ചട്ടലംഘനങ്ങള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

തരിയോട് ഗ്രാമ പഞ്ചായത്തിലെ മഞ്ഞൂറയില്‍ ബാണാസുര റിസര്‍വോയറിനോടു ചേര്‍ന്നാണ് കെന്‍സ പദ്ധതിയുടെ നിര്‍മ്മാണം നടക്കുന്നത്. പ്രവാസികളില്‍ നിന്ന് നിക്ഷേപം സ്വീകരിച്ചു വഞ്ചിച്ചതിന്റെ പേരിലും കെന്‍സയ്‌ക്കെതിരെ കേസുകള്‍ നിലവിലുണ്ട്.2015ല്‍ റോയല്‍ മെഡോസ് എന്ന റിസോര്‍ട്ട് പദ്ധതിയുടെ പേരിലാണ് പ്രവാസികളില്‍ നിന്ന് കോടികളുടെ നിക്ഷേപം സ്വീകരിച്ചത്. ഈ പദ്ധതി പൂര്‍ത്തിയാക്കാതെ അതേ സ്ഥലത്തു തന്നെ കെന്‍സ വെല്‍നസ് ഹോസ്പിറ്റലിന്റെ പേരില്‍ പുതിയ നിക്ഷേപങ്ങള്‍ സ്വീകരിച്ചതായാണ് പരാതി.