ലോകായുക്ത ഓർഡിനൻസ്; ഗവർണർ ഒപ്പിടുന്ന കാര്യത്തിൽ തീരുമാനം ഇന്നുണ്ടായേക്കും

0 1,307

ലോകായുക്ത ഓർഡിനൻസ്; ഗവർണർ ഒപ്പിടുന്ന കാര്യത്തിൽ തീരുമാനം ഇന്നുണ്ടായേക്കും

 

ലോകായുക്ത നിയമഭേദഗതിയില്‍ ഒപ്പിടുന്ന കാര്യത്തില്‍ ഗവര്‍ണറുടെ തീരുമാനം ഇന്നുണ്ടായേക്കും. നിയമഭേദഗതി കൊണ്ട് വരാനിടയായ സാഹചര്യം വിശദീകരിച്ച് സര്‍ക്കാര്‍ നല്‍കിയ വിശദീകരണം ഗവര്‍ണറുടെ പക്കലുണ്ട്. നിലവിലെ ലോകായുക്ത നിയമത്തിലെ പതിനാലാം വകുപ്പ് നിയമവിരുദ്ധമാണെന്നാണ് സര്‍ക്കാര്‍ അറിയിച്ചത്.

നിരവധി മേല്‍ക്കോടതി വിധികളും സര്‍ക്കാര്‍ ഉദ്ധരിച്ചത് കൊണ്ട് നിയമപരമായി പരിശോധന നടത്തിയായിരിക്കും ഗവര്‍ണര്‍ അന്തിമതീരുമാനമെടുക്കുക. ഓര്‍‍ഡിനന്‍സില്‍ ഒപ്പിടാതെ തിരിച്ചയച്ചാല്‍ നിയമസഭയുടെ ബജറ്റ് സമ്മേളനത്തില്‍ ബില്ലായി കൊണ്ട് വരാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തേക്കും

ലോകായുക്ത നിയമഭേദഗതിയില്‍ ഗവര്‍ണ്ണര്‍ ചോദിച്ച വിശദീകരണത്തിന് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം മറുപടി നല്‍കിയിരുന്നു. കേരള ലോകായുക്ത നിയമത്തിലെ പതിനാലാം വകുപ്പ് ഭരണഘടന വിരുദ്ധമാണെന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്..ഇതിനെ സാധൂകരിക്കാന്‍ 2021 ഏപ്രില്‍ 13 ന് അഡ്വക്കേറ്റ് ജനറല്‍ നല്‍കിയ നിയമോപദേശവും സര്‍ക്കാര്‍ ഗവര്‍ണ്ണര്‍ക്ക് നല്‍കി. ഭരണഘടനയിലെ 164ാം അനുച്ഛേദത്തിലേക്കുള്ള കടന്ന് കയറ്റമാണ് ലോകായുക്ത നിയമത്തിലെ വകുപ്പ് 14 എന്ന വാദമാണ് സര്‍ക്കാര്‍ ഗവര്‍ണറെ അറിയിച്ചത്. വിശദീകരണം സ്വീകരിച്ച് ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിടുമോ എന്നാണ് സര്‍ക്കാര്‍ ഉറ്റുനോക്കുന്നത്.

ഗവര്‍ണര്‍ ഒപ്പിടുമെന്ന പ്രതീക്ഷയില്‍ നിയമസഭ ചേരുന്ന തിയതി  മന്ത്രിസഭ തീരുമാനിച്ചില്ല. സഭ വിളിച്ച് ചേര്‍ക്കാന്‍ തിരുമാനിച്ചാല്‍ ഓര്‍ഡിനന്‍സില്‍ ഒപ്പിടാതെ അത് ബില്ലായി കൊണ്ട് വരാന്‍ ഗവര്‍ണര്‍ നിര്‍ദ്ദേശിക്കാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് സമ്മേളനം തീരുമാനിക്കാതിരുന്നത്. ആറാം തീയതി തലസ്ഥാനത്ത് തിരിച്ചെത്തിയ ശേഷം സമ്മേളന തീയതിയില്‍ തീരുമാനമെടുക്കാമെന്ന് മുഖ്യമന്ത്രി മന്ത്രിസഭ യോഗത്തില്‍ പറഞ്ഞു. ഓർഡിനൻസിൽ ഒപ്പിടാതെ ഗവര്‍ണര്‍ മടക്കിയാല്‍ ഫെബ്രുവരി 18 ഓടെ ആരംഭിക്കാനുദ്ദേശിക്കുന്ന ബജറ്റ് സമ്മേളനത്തില്‍ ലോകായുക്ത ഭേദഗതി ബില്‍ കൊണ്ട് വരാനായിരിക്കും സര്‍ക്കാരിന്‍റെ തീരുമാനം.അങ്ങനെയെങ്കില്‍ അതിന് മുന്നോടിയായി സി.പി.ഐയുമായി ഉഭയകക്ഷി ചര്‍ച്ചയും നടത്തും.