പനജി: ഒമ്പത് വർഷം മുമ്പാണ് ഇന്ത്യൻ ഫുട്ബോളിനെ മാറ്റിമറിക്കാൻ ലക്ഷ്യമിട്ട് ഇന്ത്യൻസൂപ്പർലീഗ്(ഐ.എസ്.എൽ) തുടങ്ങുന്നത്. ക്ലബ്ബുകളുടെ എണ്ണം പതിനൊന്നായി ഉയർന്നെങ്കിലും ആരും ലാഭത്തിലല്ലെന്നാണ് റിപ്പോർട്ടുകൾ. സ്‌പോൺസർഷിപ്പിലാലും കാണികളുടെ എണ്ണംകൊണ്ടായാലും സമ്പന്നമായ കേരളബ്ലാസ്റ്റേഴ്‌സ് പോലും ലാഭത്തിലല്ല എന്നറിയുമ്പോൾ മറ്റുക്ലബ്ബുകളുടെ അവസ്ഥ പറയേണ്ടതില്ല.
ഇക്കഴിഞ്ഞ സീസണിൽ മാത്രം 12-15 കോടി വരെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ നഷ്ടം. അതിനിടയിലാണ് ബ്ലാസ്റ്റേഴ്‌സിന് മത്സരം ഉപേക്ഷിച്ച്‌പോയതിന് നാല് കോടിയുടെ ഭീമമായ പിഴവരുന്നത്. പരസ്യമായി മാപ്പുപറഞ്ഞില്ലെങ്കിൽ തുക ആറ് കോടിയിലെത്തുകയും ചെയ്യും. സീസൺ ആരംഭം മുതൽ നഷ്ടത്തിലാണ് ക്ലബ്ബുകൾ. 35-40 കോടിവരെയായിരുന്നു ആദ്യഘട്ടത്തിലെ നഷ്ടം. പിന്നാലെ ചെലവുകൾ വെട്ടിക്കുറക്കാൻ ക്ലബ്ബുകൾ നിർബന്ധിതരായെങ്കിലും നഷ്ടം തുടർന്നു. 20 മുതൽ 25 കോടി വരെ ഒരു സീസണിൽ നഷ്ടം സംഭവിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. സ്‌പോൺസർഷിപ്പിലൂടെ റെക്കോർഡ് വരുമാനമുണ്ടെങ്കിലും ബ്ലാസ്‌സ്റ്റേഴ്‌സിന് കഴിഞ്ഞ സീസണിലെ നഷ്ടം 12-15 കോടി.
ടിക്കറ്റ് വിൽപ്പന, സ്‌പോൺസർഷിപ്പ്, ട്രാൻസ്ഫർ വിപണി തുടങ്ങിയവയിലൂടെയാണ് ക്ലബ്ബുകൾ കാര്യമായ വരുമാനം കണ്ടെത്തുന്നത്.