കൊട്ടിയൂർ: മാനന്തവാടി സ്വദേശിനിയായ ലോട്ടറി വില്‍പ്പനക്കാരിയുടെയടുത്ത് നിന്നും നമ്പര്‍ തിരുത്തിയ ലോ ട്ടറി നല്‍കി 5000 രൂപ തട്ടിയെടുത്ത മധ്യവയസ്‌കനെ മാനന്തവാടി പോലീസ് അറസ്റ്റ് ചെയ്തു. കൊട്ടിയൂര്‍ അമ്പായത്തോട് തൊണ്ണമാക്കില്‍ തൊമ്മിയെന്ന തോമസ് (58) നെയാണ് വ്യാജരേഖ ചമച്ച് പണം തട്ടിയതിന് മാനന്തവാടി പോലീസ് ഇന്‍സ്‌പെക്ടര്‍ അബ്ദുള്‍ കരീം, എസ്.ഐ അനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
മാര്‍ച്ച് 6 ന് വൈകുന്നേരം മൂന്ന് മണിയോടെയാണ് ബിന്ദുവെന്ന ലോട്ടറി വില്‍പ്പന ക്കാരിയുടെ കടയില്‍ വന്ന മധ്യവയസ്‌കന്‍ ഫെബ്രുവരി 28ന് നറുക്കെടുത്ത നിര്‍മ്മല്‍ ലോട്ടറിയുടെ ടിക്കറ്റ് നല്‍കിയാണ് തട്ടിപ്പ് നടത്തിയത്. പ്രസ്തുത ടിക്കറ്റിന്റെ അവസാന നാലക്കം 3000 വന്നാല്‍ 5000 രൂപ പ്രതിഫലമുണ്ടായിരുന്നു. ഇതറിയാവുന്ന തട്ടിപ്പുകാരന്‍ തന്റെ കൈവശമുണ്ടായിരുന്ന 3006 നമ്പറില്‍ അവസാനിക്കുന്ന ടിക്കറ്റില്‍ അവസാന അക്കം തിരുത്തി പൂജ്യം ആക്കി നമ്പര്‍ 3000 എന്നാക്കിയ ശേഷം ടിക്കറ്റ് മാറി പണം വാങ്ങി സ്ഥലം വിടുകയായിരുന്നു.