ലൈഫ് മിഷനുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം നിയമപരമായി നില നിൽക്കില്ലെന്ന് മന്ത്രി എ കെ ബാലൻ
വടക്കാഞ്ചേരി ലൈഫ് മിഷനുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം നിയമപരമായി നില നിൽക്കില്ലെന്ന് നിയമ മന്ത്രി എ കെ ബാലൻ. നീതി കിട്ടുന്ന തലം വരെയും സർക്കാർ പോകുമെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിന് ഇക്കാര്യത്തിൽ നിയമോപദേശം ലഭിച്ചിട്ടുണ്ടെന്നും മന്ത്രി. പെരിയ കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം ശരിയായ രീതിയിലാണ് നടന്നതെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് സിബിഐയെ എതിർക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം അഴിമതിക്കേസിൽ സിബിഐ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി പറഞ്ഞു. അന്വേഷണത്തിന് എതിരെ സർക്കാർ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. പദ്ധതിക്കെതിരെയുള്ള ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്നും ചട്ടവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നുമാണ് സർക്കാർ കോടതിയിൽ പറഞ്ഞത്. ലൈഫ് മിഷനും റെഡ്ക്രസന്റും തമ്മിൽ ധാരണാപത്രം ഇല്ലേയെന്നും കോടതി ചോദിച്ചു. സിബിഐ അന്വേഷണം ഈ ഘട്ടത്തിൽ തടയുന്നത് ശരിയാവില്ലെന്നും കോടതി നിരീക്ഷിച്ചു.
സിബിഐ അന്വേഷണത്തിനെതിരെ സംസ്ഥാന സർക്കാർ നൽകിയ ഹർജിയിൽ ഇടക്കാല ഉത്തരവിടാൻ ഹൈക്കോടതി വിസമ്മതിക്കുകയാണ് ചെയ്തത്. അന്വേഷണത്തിൽ ഇടക്കാല സ്റ്റേ വേണമെന്നായിരുന്നു സംസ്ഥാന സർക്കാരിന്റെ ആവശ്യം. ഇത് കോടതി അംഗീകരിച്ചില്ല. സംസ്ഥാന സർക്കാരിന്റെ ഏതെങ്കിലും ഒരു ഏജൻസി പണം സ്വീകരിച്ചിട്ടില്ലെന്ന് സർക്കാർ വാദിച്ചു. സ്ഥലം കൈമാറുക എന്നത് മാത്രമാണ് ലൈഫ് മിഷൻ ചെയ്തതെന്ന് സർക്കാർ കോടതിയിൽ വാദിച്ചു.