മൊറട്ടോറിയം കാലയളവിലെ വായ്പ : കൂടുതൽ ഇളവ് ഇല്ലെന്ന് കേന്ദ്ര സർക്കാരും റിസർവ് ബാങ്കും

0 576

മൊറട്ടോറിയം കാലയളവിലെ വായ്പ : കൂടുതൽ ഇളവ് ഇല്ലെന്ന് കേന്ദ്ര സർക്കാരും റിസർവ് ബാങ്കും

 

ന്യൂഡൽഹി: ബാങ്ക് വായ്പകൾക്ക് മൊറട്ടോറിയം ഏർപ്പെടുത്തിയിരുന്ന കാലയളവിലെ പലിശ തിരിച്ചടിന് കൂടുതൽ ഇളവുകൾ നൽകാൻ കഴിയില്ല എന്ന് കേന്ദ്ര സർക്കാരും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും. കേന്ദ്ര ധനകാര്യ മന്ത്രാലയവും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും സുപ്രീം കോടതിയിൽ പുതിയ സത്യവാങ്മൂലം ഫയൽ ചെയ്തു. രണ്ട് കോടിക്ക് മുകളിൽ വായ്പ ഉള്ളവർക്ക് കൂടുതൽ ആനുകൂല്യം നൽകാൻ കഴിയില്ല. സാമ്പത്തിക നയ രൂപീകരണത്തിന് ഉള്ള അധികാരം സർക്കാരിന് ആണെന്നും കേന്ദ്രം സത്യവാങ് മൂലത്തിൽ വിശദീകരിച്ചിട്ടുണ്ട്.വായ്പകൾക്ക് മൊറട്ടോറിയം ഏർപ്പെടുത്തിയ കാലയളവിൽ രണ്ട് കോടി വരെയുള്ള വായ്പകൾക്ക് കൂട്ട് പലിശ ഈടാക്കില്ല എന്ന് കേന്ദ്ര സർക്കാർ നേരത്തെ കോടതിയിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇതിൽ കൂടുതൽ വ്യക്തത വരുത്തണം എന്ന് കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആണ് കേന്ദ്ര സർക്കാർ പുതിയ സത്യവാങ്മൂലം സുപ്രീം കോടതിയിൽ ഫയൽ ചെയ്തിരിക്കുന്നത്. ബാങ്കുകൾ ഉൾപ്പടെ എല്ലാ വിഭാഗങ്ങളോടും ചർച്ച ചെയ്ത ശേഷം ആണ് ഇളവുകൾ സംബന്ധിച്ച തീരുമാനം എടുത്തത് എന്നാണ് പുതിയ സത്യവാങ്മൂലത്തിൽ വിശദീകരിച്ചിരിക്കുന്നത്.

ഗരീബ് കല്യാൺ, ആത്മ നിർഭർ തുടങ്ങിയ പാക്കേജുകളുടെ ഭാഗം ആയി വിവിധ മേഖലകൾക്ക് 21.7 ലക്ഷം കോടിയുടെ ആനുകൂല്യം പ്രഖ്യാപിച്ചിട്ടുണ്ട്. അതിനാൽ വിവിധ മേഖലകൾക്ക് കൂടുതൽ അനൂകല്യം നൽകാൻ കഴിയില്ല. അനൂകൂല്യം സംബന്ധിച്ച ഉത്തരവ് ഇറക്കാത്തത് എന്ത് കൊണ്ട് എന്ന കോടതിയുടെ ചോദ്യത്തിനും സത്യവാങ്മൂലത്തിൽ വിശദീകരണം നൽകിയിട്ടുണ്ട്. സർക്കാരിന്റെ സർക്കുലറുകളും ഉത്തരവുകളും ഇറക്കുന്നത് നടപടിക്രമങ്ങൾ പാലിച്ച് ആണ്. കടുത്ത സാമ്പത്തിക ബാധ്യത ഉണ്ടാകുന്ന വിഷയം ആയതിനാൽ എക്സ്പെൻഡീച്ചർ ഫിനാൻസ് കമ്മിറ്റി ഇളവുകൾ ആദ്യം വിലയിരുത്തും. തുടർന്ന് കേന്ദ്ര മന്ത്രി സഭാ യോഗം പരിഗണിച്ച ശേഷമേ ഉത്തരവ് ഇറക്കാൻ കഴിയു എന്നാണ് കേന്ദ്ര സർക്കാരിന്റെ നിലപാട്.

ബഡ്ജറ്റിന് പുറത്തുള്ള ചെലവ് ആയതിനാൽ പാർലമെന്റും ഇളവുകൾ സംബന്ധിച്ച നിർദേശങ്ങൾ പരിഗണിക്കേണ്ടത് ഉണ്ടെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്തെ സാമ്പത്തിക സ്ഥിതിയെയും, ബാങ്കിങ് മേഖലയെയും ബാധിക്കുന്ന വിഷയം ആയതിനാൽ നയപരമായ തീരുമാനം എടുക്കാൻ ഉള്ള അധികാരം കേന്ദ്ര സർക്കാരിന് ആണെന്നും അതിൽ കോടതി ഇടപെടരുത് എന്നും ധനകാര്യ മന്ത്രാലയത്തിന്റെ സത്യവാങ്മൂലത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.