‘ഇത്തരം സാഹസികത ആരും ആവർത്തിക്കരുത്, യാത്രകൾ ഇനിയും തുടരും’; ബാബുവിന്റെ പ്രതികരണം ഇങ്ങനെ..

0 1,213

മലമ്പുഴ ചേറാട് മലയിൽ കൂടുങ്ങിയ ബാബു ആശുപത്രി വിട്ടു വീട്ടിലെത്തി. ബാബുവിൻറെ ആരോഗ്യം തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഇത്തരം സാഹസികത ആരും ആവർത്തിക്കരുത് എന്നായിരുന്നു സംഭവത്തില്‍ ബാബുവിൻറെ പ്രതികരണം.

സാഹസികത ഇഷ്ടപ്പെടുന്നവർ മുൻ കൂട്ടി പെർമിഷനെടുത്ത് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്നും യാത്രകൾ ഇനിയും തുടരുമെന്ന് ബാബു പറഞ്ഞു. ഇത്തരം യാത്രക്ക് മുതിരുമ്പോൾ തീർച്ചയായും വെള്ളമെടുക്കണമെന്നും ബാബു ഓർമിപ്പിച്ചു. രക്ഷപ്പെടുമെന്ന് വിശ്വാസമുണ്ടായിരുന്നു. പേടി തോന്നിയില്ല. പരമാവധി സുരക്ഷാ സ്ഥലത്ത് തന്നെ ഇരിക്കാൻ ശ്രമിച്ചെന്നും ബാബു കൂട്ടിച്ചേർത്തു.

‘കാല്‍ വഴുതിയാണ് താഴേക്ക് വീണത്. മുകളിലേക്ക് കയറാൻ പറ്റില്ലെന്ന് അറിയാമായിരുന്നു അതിനാൽ താഴേക്കിറങ്ങി സുരക്ഷിതമായ സ്ഥലത്തിറങ്ങി നിന്നു. വീണയുടനെ ഫയർ ഫോഴ്സിനെ വിളിച്ചു. കൂട്ടുകാർക്ക് ഫോട്ടോസ് അയച്ചു കൊടുത്തു. തിങ്കളാഴ്ച രാത്രി 10 മണിവരെ നില്‍ക്കുകയായിരുന്നു. അഞ്ചു… പത്തുസെക്കന്റുകൾ മാത്രമാണ് ഉറങ്ങിയത്’- ബാബു പറഞ്ഞു.

തിങ്കളാഴ്ച ഉച്ചയോടെയാണ് ബാബുവും സുഹൃത്തുക്കളും ചോറോട് മല കയറിയത്. തിരിച്ചിറങ്ങുന്നതിനിടെ ബാബു മലയിടുക്കില്‍ കുടുങ്ങി. കുടുങ്ങിയ ബാബു തന്നെയാണ് ഫയർഫോഴ്സിനെ വിവരം അറിയിച്ചത്. നാട്ടുകാരും സന്നദ്ധപ്രവർത്തകരും ഫയർഫോഴ്സും രക്ഷപ്പെടുത്താന്‍ പലവിധ ശ്രമങ്ങള്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് ബാബുവിനെ സൈന്യം രക്ഷപ്പെടുത്തിയത്. ആർമിയും എൻ.ഡി.ആർ .എഫും സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തിയത്. ചൊവ്വാഴ്ച രാത്രി ചെറാട് മലയിലെത്തിയ സൈന്യം ബുധനാഴ്ച രാവിലെ 9 മണിക്കാണ് രക്ഷാപ്രവർത്തനം ആരംഭിച്ചത്. തന്നെ രക്ഷപ്പെടുത്തിയ രക്ഷാപ്രവർത്തകരെ ചുംബിച്ചാണ് ബാബു സ്നേഹം പ്രകടിപ്പിച്ചത്.